

ന്യൂഡൽഹി: തനിക്കെതിരായ വിമർശനങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ശശി തരൂർ ( Shashi Tharoor ) . ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നടപടികൾ വിശദീകരിക്കാൻ നിയോഗിക്കപ്പെട്ട പ്രതിനിധി സംഘത്തിന്റെ ഭാഗമായ ''ഞാൻ, ഭീകരാക്രമണത്തിന് എതിരെ ഇന്ത്യ സ്വീകരിച്ച നടപടിയെക്കുറിച്ചാണ് വ്യക്തമായി സംസാരിച്ചതെന്ന് തരൂർ പറഞ്ഞു. മുൻകാല യുദ്ധങ്ങളെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. സമീപകാല ആക്രമണങ്ങളെക്കുറിച്ചാണ് പരാമർശിച്ചത്. നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും നടപടികൾ നിയന്ത്രിതമായിരുന്നു.
പതിവുപോലെ, വിമർശകരും ട്രോളുകളും അവർക്ക് ഉചിതമെന്ന് തോന്നുന്നതുപോലെ എന്റെ വീക്ഷണങ്ങളും വാക്കുകളും വളച്ചൊടിക്കാൻ ശ്രമിക്കുന്നു. അവർക്ക് അത് തുടരാം. തനിക്ക് വേറെ നല്ല ജോലികൾ ചെയ്യാനുണ്ട്. ശുഭരാത്രി. എന്നാണ് വിമർശനങ്ങൾക്ക് ശശി തരൂർ മറുപടിയായി എക്സിൽ കുറിച്ചത്. തനിക്ക് അജ്ഞതയെന്ന് ഗർജ്ജിക്കുന്ന ആവേശക്കാർക്കാണ് വിശദീകരണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ ഉദിത് രാജ്, ജയ്റാം രമേശ് തുടങ്ങിയവരാണ് ശശി തരൂരിന്റെ പ്രസംഗത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്.
ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നടപടികൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ നിയോഗിച്ച പ്രതിനിധി സംഘത്തെ നയിക്കുന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ കിരൺ റിജിജു. ‘‘കോൺഗ്രസ് പാർട്ടിക്ക് എന്താണ് വേണ്ടത്, അവർക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്? ഇന്ത്യൻ പ്രതിനിധി സംഘം വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ? രാഷ്ട്രീയ നിരാശയ്ക്ക് ഒരു പരിധിയുണ്ട്! കേന്ദ്രമന്ത്രി കിരൺ റിജിജു എക്സിൽ കുറിച്ചു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ പ്രധാനപ്പെട്ട രാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ളത്. സർവകക്ഷി സംഘത്തിൽപ്പെട്ടവരിൽ നിന്ന് കോൺഗ്രസ് എന്താണ് പ്രതീക്ഷിക്കുന്നത്. അവർ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ വിദേശത്തുപോയി സംസാരിക്കണമെന്നാണോ എന്നും കിരൺ റിജിജു ചോദിച്ചു. തരൂരിനെതിരായ കോൺഗ്രസിന്റെ നിലപാടിനെയും റിജിജു വിമർശിച്ചു. ലോകരാഷ്ട്രങ്ങൾ സന്ദർശിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ ഒന്നിനെയാണ് ശശി തരൂർ നയിക്കുന്നത്. അമേരിക്ക, പാനമ, ഗയാന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നത്.
പാനമയിൽ ശശി തരൂർ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് നടത്തിയ രൂക്ഷ വിമർശനത്തിന്റെ വിഡിയോയും റിജിജു എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസ് എംപി ശശി തരൂർ ബിജെപിയുടെ സൂപ്പർ വക്താവാണെന്നായിരുന്നു ഉദിത് രാജിന്റെ വിമർശനം. പ്രധാനമന്ത്രി മോദിയെയും സർക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കൾ പറയാത്തത് പോലും ശശി തരൂർ പറയുന്നുവെന്നും ഉദിത് രാജ് അഭിപ്രായപ്പെട്ടു. ഉദിത് രാജിനെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശും പവൻ ഖേരയും രംഗത്തു വന്നിരുന്നു.
നമ്മുടെ പ്രധാനമന്ത്രി ഒരുകാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദികൾ വന്ന് 26 സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചു. അവരുടെ ഭർത്താക്കന്മാരെ നഷ്ടപ്പെട്ടതിനാലാണ് ഓപ്പറേഷൻ സിന്ദൂർ ആവശ്യമായി വന്നത്. അവരുടെ നിലവിളി ഞങ്ങൾ കേട്ടു. നമ്മുടെ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ നിറവും ഭീകരവാദികളുടെ രക്തത്തിന്റെ നിറവും ഒന്നാകണമെന്ന് ഇന്ത്യ തീരുമാനിച്ചു.’ എന്നായിരുന്നു ശശി തരൂർ പാനമയിൽ പ്രസംഗിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
