

ന്യൂഡൽഹി: ഒരാൾക്ക് 9 മൊബൈൽ കണക്‌ഷനുകൾ വരെ ആകാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. 9 കണക്ഷനുകളിൽ കൂടുതലുള്ള ഉപയോക്താക്കളുടെ നമ്പറുകൾ പുനഃപരിശോധന നടത്തണമെന്ന് മൊബൈൽ സേവനദാതാക്കൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശം നൽകി.
ജമ്മു, അസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് ആറ് കണക്ഷനാണ്. പരിശോധനാ ഘട്ടത്തിൽ മൊബൈൽ സേവനം തടയാൻ പാടില്ല. ഓൺലൈൻ നടപടികൾ പൂർത്തിയാക്കിയ ശേഷം എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ കണക‍്ഷനുകൾ വിച്ഛേദിക്കാൻ നടപടി സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പുകളും മറ്റും ശക്തമാകുന്ന സാഹചര്യത്തിലാണ് ടെലികോം മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നത്. സ്പാം മെസേജുകൾ വ്യാപിക്കുകയും ഒരാളുടെ രേഖകൾ ഉപയോഗിച്ചു മറ്റു പലരും നമ്പറുകളെടുക്കുന്നതും വ്യാപകമാണ്. ഇതെല്ലാം തടയുകയാണ് ലക്ഷ്യം.
റീവെരിഫിക്കേഷൻ നടപടികൾ 30 ദിവസത്തില്‍ പൂർത്തിയാക്കിയില്ലെങ്കിൽ ഔട്ട്ഗോയിങ് സേവനം വിച്ഛേദിക്കപ്പെടും
ടെലികോം കമ്പനികളാണ് സംശയമുള്ള നമ്പറുകളും കണക‍്ഷനുകളും കണ്ടെത്തേണ്ടത്. ഇക്കാര്യം നമ്പർ ഉടമകളെ അറിയിക്കണം. ഓൺലൈൻ വഴി നമ്പറുകൾ പുനപരിശോധിക്കാൻ ക്രമീകരണം നൽകണം. ഉപയോഗിക്കാത്ത നമ്പറുകൾ വിച്ഛേദിക്കുകയും ബന്ധുക്കളും മറ്റും ഉപയോഗിക്കുന്നതാണെങ്കിൽ അതു ട്രാൻസ്ഫർ ചെയ്യുകയും വേണം. ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ ശേഷം വീണ്ടും ഈ ഉപയോക്താവിന് 9ൽ കൂടുതൽ നമ്പറുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ പത്താമത്തെ കണക്‌ഷൻ മുതലുള്ളതു റദ്ദാക്കപ്പെടും.
എന്നാൽ പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും വിവിധ ധനകാര്യ സ്ഥാപനങ്ങളും പരാതി ഉയർത്തുന്ന നമ്പറുകൾ പരിശോധന കൂടാതെ തന്നെ വിച്ഛേദിക്കപ്പെടും. റീവെരിഫിക്കേഷൻ നടപടികൾ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ ഔട്ട്ഗോയിങ് സേവനം വിച്ഛേദിക്കപ്പെടും. 45 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ ഇൻകമിങ് സേവനങ്ങളും വിച്ഛേദിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates