

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണ തട്ടിപ്പിന് ഇരയായി ഐപിഎസ് ഉദ്യോഗസ്ഥയും. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശ്രേഷ്ഠ താക്കൂര്‍ ആണ് തട്ടിപ്പിന് ഇരയായത്. ഐആര്‍എസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് രോഹിത് രാജ് ആണ് വിവാഹം കഴിച്ച് ശ്രേഷ്ഠ താക്കൂറിനെ കബളിപ്പിച്ചത്. ശ്രേഷ്ഠ താക്കൂറില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.രോഹിത് രാജില്‍ നിന്ന് വിവാഹ മോചനം നേടിയ ശ്രേഷ്ഠ മുന്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. 2012 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ശേഷ്ഠ.
2018ല്‍ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അന്വേഷണത്തിലെ മികവ് കൊണ്ട് ലേഡി സിംഹം എന്ന് അറിയപ്പെട്ടിരുന്ന ശ്രേഷ്ഠ വിവാഹത്തട്ടിപ്പില്‍ വീണത് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സഹപ്രവര്‍ത്തകര്‍.
2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ആണ് രോഹിത് രാജ് എന്ന് കരുതിയാണ് ശ്രേഷ്ഠ വിവാഹത്തിന് തയ്യാറായത്. റാഞ്ചിയില്‍ ഡെപ്യുട്ടി കമ്മീഷണര്‍ ആണെന്നാണ് രോഹിത് സ്വയം പരിചയപ്പെടുത്തിയത്.
കല്യാണത്തിന് ശേഷമാണ് സത്യം പുറത്തുവന്നത്. കുടുംബ വഴിക്ക് അന്വേഷിച്ചപ്പോഴാണ് കള്ളം പുറത്തുവന്നത്. ശരിയായ രോഹിത് രാജ് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് എന്നും തിരിച്ചറിഞ്ഞു. ഭര്‍ത്താവ് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അല്ല എന്ന് തിരിച്ചറിഞ്ഞിട്ടും തുടക്കത്തില്‍ ഇത് മറച്ചുപിടിച്ച് ജീവിക്കാനാണ് ശ്രേഷ്ഠ ശ്രമിച്ചത്. എന്നാല്‍ മറ്റു ചിലരെ കൂടി തന്റെ പേര് പറഞ്ഞ് ഭര്‍ത്താവ് കബളിപ്പിച്ചതായി തിരിച്ചറിഞ്ഞതോടെ ശ്രേഷ്ഠ രോഹിത് രാജില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു. രണ്ടുവര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമായിരുന്നു വിവാഹമോചനം. എന്നാല്‍ രോഹിത് രാജ് തട്ടിപ്പ് തുടര്‍ന്നതോടെ ശ്രേഷ്ഠ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസിൽ രോഹിത് രാജിനെ അറസ്റ്റ് ചെയ്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
