

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഏകസിവില്‍ കോഡിലേക്ക്. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവില്‍ കോഡ് ബിൽ അവതരിപ്പിച്ചേക്കും. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന് അംഗീകാരം നൽകിയിരുന്നു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോർട്ട് സർക്കാർ നിയോഗിച്ച സമിതി വെള്ളിയാഴ്ചയാണു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കൈമാറിയത്. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.
ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരമേറ്റതിനു പിന്നാലെയാണ് ഇതിനായി പ്രത്യേകം സമിതിയെ നിയോഗിച്ചത്. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചിരുന്നു. ബിൽ പാസായാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
