

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച് ദളപതി വിജയ് ഭരണത്തിലേക്ക്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിക്കൊണ്ടിരുന്ന വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് ഒടുവിൽ ഇടതുപക്ഷത്തിന്റെയും വിസികെയുടെയും പിന്തുണ ലഭിച്ചതോടെ ഭരണമുറപ്പിച്ചു
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി വിജയ്‌ക്ക് ആവശ്യമായിരുന്നു. കോൺഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സിപിഐ, സിപിഎം, വിസികെ (VCK) എന്നീ പാർട്ടികൾ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേർന്നു.
ടിവികെ ഭാരവാഹി കാമരാജ് ചെന്നൈയിൽ മാധ്യമങ്ങളോട് ഈ വാർത്ത സ്ഥിരീകരിച്ചു. "ജനവിധി മാനിച്ചുകൊണ്ട് സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകാൻ സിപിഐ, സിപിഎം, വിസികെ എന്നീ പാർട്ടികൾ തീരുമാനിച്ചതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. വിജയ്‌യെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാക്കാൻ അവർ തയ്യാറായതോടെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചിരിക്കുന്നു."
ഇന്ന് വൈകുന്നേരം രാജ്ഭവനിലേക്ക്
പിന്തുണ കത്തുകളുമായി വിജയ് ഇന്ന് വൈകുന്നേരം തമിഴ്‌നാട് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. ഇതോടെ തമിഴ് രാഷ്ട്രീയത്തിന്റെ ദിശ മാറ്റുന്ന ഒരു സഖ്യസർക്കാരിന് ചെന്നൈയിൽ തുടക്കമാകും.
ദ്രാവിഡ രാഷ്ട്രീയത്തിന് പുതിയൊരു ബദൽ
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ്‌നാട് ഭരിച്ചിരുന്ന ഡിഎംകെ, എഐഎഡിഎംകെ എന്നീ കക്ഷികളെ പിന്തള്ളിക്കൊണ്ടാണ് വിജയ് അധികാരത്തിലേക്ക് എത്തുന്നത് എന്നത് ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയമാണ്. താഴെത്തട്ടിലുള്ള ജനകീയ വിഷയങ്ങളിൽ ഊന്നിയുള്ള രാഷ്ട്രീയത്തിനാണ് ഇപ്പോൾ തമിഴകം അംഗീകാരം നൽകിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates