

അമരാവതി: അഴിമതി കേസിൽ അറസ്റ്റിലായ മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗു ദേഷം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 371 കോടി രൂപയുടെ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് നായിഡുവിനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.
വിജയവാഡ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിനു ജാമ്യം നിഷേധിച്ചത്. അഴിമതി കേസിന്റെ ഗൂഢാലോചനയിൽ നായിഡുവിന്റെ പങ്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന നായിഡുവിന്റെ വാദം കോടതി തള്ളി.
അതേസമയം വിധി പ്രഖ്യാപിച്ച കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. കോടതി പരിസരത്ത് സംഘർഷാവസ്ഥയും ഉടലെടുത്തിട്ടുണ്ട്.
14 ദിവസത്തേക്ക് അദ്ദേഹത്തെ റിമാൻഡിൽ അയച്ചു. ഈ മാസം 23 വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. നായിഡുവിനെ രാജമുന്ദ്രി ജയിലിലേക്ക് മാറ്റും.
അതിനിടെ ഹൈക്കോടതിയെ ഉടൻ സമീപിക്കാനുള്ള നീക്കത്തിലാണ് ടിഡിപി. അർധരാത്രിയാണെങ്കിൽ പോലും ഹൈക്കോടതിയിലേക്ക് പോകാനാണ് പാർട്ടിയുടെ തീരുമാനം.
ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് നന്ത്യല്‍ പൊലീസ് നായിഡുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പൊലീസ് തടഞ്ഞു.
നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസ് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നായിഡുവിന്റെ അടുത്തെത്തിയത്. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു നായിഡു. മൂന്ന് മണിക്കൂറിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
