കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; നാട്ടുകൂട്ടത്തിന് മുന്നില്‍ ദലിതരെക്കൊണ്ട് മാപ്പ് പറയിപ്പിച്ചു, വിവാദം

ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍
Updated on
1 min read

ചെന്നൈ: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഗ്രാമത്തില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി സംഗീത പരിപാടി നടത്തിയ ദലിത് വിഭാഗത്തില്‍പ്പെട്ടവരെക്കൊണ്ട് മാപ്പ് പറയിപ്പിച്ചത് വിവാദത്തില്‍. നാട്ടുകൂട്ടത്തിന് മുന്നില്‍ സാഷ്ടാംഗം ക്ഷമ യാചിക്കാന്‍ ആവശ്യപ്പെട്ട സംഭവമാണ് വിമര്‍ശനത്തിന് കാരണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് എട്ടുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു

തമിഴ്‌നാട്ടിലെ വില്ലുപുരത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്. മെയ് 12 തിരുവെണ്ണൈനല്ലൂരിന് സമീപമുളള ഒറ്റനന്ദല്‍ ഗ്രാമത്തിലുളള ദലിത് കുടുംബങ്ങള്‍ തങ്ങളുടെ ഗ്രാമദേവതയ്ക്കായി ആചാരപരമായ ചടങ്ങുകള്‍ നടത്തുന്നതിന് അനുമതി തേടിയിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കി ചടങ്ങുനടത്താനാണ് അനുമതി ലഭിച്ചതെങ്കിലും ചടങ്ങില്‍ പങ്കെടുക്കാനായി നിരവധി പേരെത്തി.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഭവസ്ഥലത്തെത്തുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. സംഘാടകരെ തിരുവെണ്ണൈനല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് മാപ്പപേക്ഷ എഴുതിയ വാങ്ങിയ പൊലീസ് പിന്നീട് ഇവരെ വിട്ടയച്ചു. എന്നാല്‍ ഗ്രാമത്തില്‍ തിരിച്ചെത്തിയ ഇവരോട് മെയ് 14ന് നടക്കുന്ന നാട്ടുകൂട്ടത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.

നാട്ടുകൂട്ടത്തിന് മുമ്പില്‍ ഹാജരായ ഇവരോട് തങ്ങളുടെ അനുമതിയില്ലാതെ ഇത്തരം ചടങ്ങു സംഘടിപ്പിച്ചതിന് കാലില്‍ വീണ് മാപ്പ് അപേക്ഷിക്കാനാണ് നാട്ടുകൂട്ടം ആവശ്യപ്പെട്ടത്. ഇതുപ്രകാരം തിരുമല്‍, സന്താനം, അറുമുഖം എന്നിവര്‍ സാഷ്ടാംഗം വീണ് മാപ്പുചോദിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com