

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം കുറിക്കും. രാത്രി എട്ടു മണിക്ക് മെഴുകുതിരി തെളിച്ച് പ്രതിഷേധത്തിന് തുടക്കമിടും. വോട്ടുകൊള്ള രാജ്യത്ത് വ്യാപക ചര്‍ച്ചയാക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ, 'വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക' എന്ന പ്രചാരണവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ രാജ്യത്ത് പ്രചാരണ റാലികള്‍ സംഘടിപ്പിക്കും. 'വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക' എന്ന ടാഗില്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ പ്രത്യേക പ്രചാരണം നടത്താനും എഐസിസി തീരുമാനിച്ചിട്ടുണ്ട്.
വോട്ടു കൊള്ള പ്രചാരണത്തില്‍ ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളെയും പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം റാലി നടത്തും. ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ കഴിഞ്ഞദിവസം മാർച്ച് നടത്തിയിരുന്നു. മാർച്ച് സംഘർഷത്തിൽ അവസാനിച്ചതോടെ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ വൻ അട്ടിമറി നടന്നുവെന്നാണ് തെളിവുസഹിതം രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates