

റായ്പൂര്‍: മുസ്ലീങ്ങള്‍ ഇതര മതസ്ഥരെ വിവാഹം കഴിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണെന്ന നിര്‍ദേശവുമായി ചത്തീസ്ഗഢ് സംസ്ഥാന വഖഫ് ബോര്‍ഡ്. നിക്കാഹ് നടത്തിക്കൊടുക്കുന്ന മൗലാനമാര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. വഖഫ് ബോര്‍ഡിന്റെ നിര്‍ദേശം പുതിയ വിവാദത്തിന് കാരണമായി.
വഖഫ് ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരെ മുസ്ലീം സമുദായ പണ്ഡിതന്‍മാര്‍ തന്നെ രംഗത്തെത്തി. ബോര്‍ഡ് അതിന്റെ അധികാരപരിധി മറികടക്കുകയാണെന്ന് മുന്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ സലാം റിസ്‌വി പറഞ്ഞു. 'വഖഫ് ബോര്‍ഡിന്റെ അധികാരം വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്; അല്ലാതെ 'നിക്കാഹ്' പോലുള്ള മതപരവും വ്യക്തിപരവുമായ കാര്യങ്ങളില്‍ ഇടപെടാനല്ല,' റിസ്വി വ്യക്തമാക്കി.
വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഒരു അതോറിറ്റിയായി പ്രവര്‍ത്തിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരമില്ല. എന്നാല്‍, ഭാവിയില്‍ തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനും കാര്യങ്ങള്‍ സുതാര്യമാക്കുന്നതിനും വിവാഹം നടത്തിക്കൊടുക്കുന്ന 'മൗലാനാമാര്‍' രജിസ്റ്റര്‍ ചെയ്യുന്നത് ഉപകരിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിയമിച്ച 'കാസി' മാര്‍ക്ക് മാത്രമേ ഇത്തരം വിവാഹം നടത്താന്‍ പാടൂള്ളൂ എന്ന് ഈ നിര്‍ദേശം അനുശാസിക്കുന്നില്ലെന്ന് നിയമവിദ്ഗധരും പറയുന്നു. സാധാരണയായി പള്ളിയിലെ ഇമാമുമാരോ മതപണ്ഡിതന്‍മാരാണ് ഇത്തരം വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നതും നിക്കാഹ് നാമ'യില്‍ ഒപ്പിടുന്നതും.
അതേസമയം, ഈ നീക്കത്തെ ന്യായീകരിച്ച് ഛത്തീസ്ഗഢ് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനും ബിജെപി ന്യൂനപക്ഷ സെല്‍ മേധാവിയുമായ സലിം രാജ് രംഗത്തെത്തി. സംസ്ഥാനത്തുടനീളമുള്ള വിവാഹങ്ങളില്‍ സുതാര്യത കൊണ്ടുവരാനും അവ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് പുതിയ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. പലയിടത്തും ആവശ്യമായ രേഖകള്‍ പോലും ഇല്ലാതെയാണ് വിവാഹങ്ങള്‍ നടക്കുന്നത്. ഇത് പലപ്പോഴും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ നിര്‍ദേശമനുസരിച്ച് ഒരു ഇതര മതസ്ഥനെ/മതസ്ഥയെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ഏതൊരു മുസ്ലീമിനും വഖഫ് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ഇത്തരം അനുമതിയില്ലാതെ വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതന്മാര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സലീം രാജ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates