വഖഫ് ഹര്‍ജികള്‍ പുതിയ ബെഞ്ചിന്; ബി ആര്‍ ഗവായ് ചീഫ് ജസ്റ്റിസാകുമ്പോള്‍ പരിഗണിക്കും

പതിനാലാം തിയതിയാണ് ചീഫ് ജസ്റ്റിസ് ആയി ബി ആര്‍ ഗവായ് ചുമതലയേല്‍ക്കുന്നത്.
supreme court
പതിനാലാം തിയതിയാണ് ചീഫ് ജസ്റ്റിസ് ആയി ബി ആര്‍ ഗവായ് ചുമതലയേല്‍ക്കുന്നത്. ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് പുതിയ ബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. അടുത്ത ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഈ മാസം പതിനഞ്ചിന് ഹര്‍ജികള്‍ പരിഗണിക്കും. പതിനാലാം തിയതിയാണ് ചീഫ് ജസ്റ്റിസ് ആയി ബി ആര്‍ ഗവായ് ചുമതലയേല്‍ക്കുന്നത്.

ഹര്‍ജികളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലവും വിവിധ ഹര്‍ജിക്കാര്‍ ഫയല്‍ ചെയ്ത മറുപടിയും താന്‍ വായിച്ചെന്നും ഇടക്കാല ഉത്തരവില്‍ വിശദമായ വാദം കേള്‍ക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

അടുത്ത ആഴ്ച താന്‍ വിരമിക്കുന്നതിനാല്‍ വിശദമായി വാദംകേട്ട് വിധിപറയുന്നതിനുള്ള സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഇതിന് ശേഷമാണ് നിയുക്ത ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചത്. ഹര്‍ജികള്‍ പുതിയ ബെഞ്ചിന് വിടുന്നതിനെ കേന്ദ്ര സര്‍ക്കാരും കേസിലെ ഹര്‍ജിക്കാരും എതിര്‍ത്തില്ല. വഖഫ് ഭേദഗതി നിയമം സ്‌റ്റേചെയ്യണമെന്ന ആവശ്യത്തില്‍ ഇന്ന് വാദം കേള്‍ക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേള്‍ക്കുന്നതിനായി ചേര്‍ന്ന ഉടന്‍ കേന്ദ്രം മുന്നോട്ടു വെച്ച ചില വശങ്ങളില്‍ വ്യക്തത ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറയുകയായിരുന്നു. വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചി കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തര്‍ക്കമുള്ള കണക്കുകള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, സമയമില്ലാത്തതിനാല്‍ മാറ്റി വെക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com