

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ ഉണ്ടായ തീപിടിത്തത്തില്‍ 28 പേര്‍ മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണമായ തീ ആദ്യം ഉയര്‍ന്നത് വെല്‍ഡ് ചെയ്യുന്നതിനിടെയെന്ന് സംശയം. ഗെയിമിങ് സെന്ററില്‍ വെല്‍ഡ് ചെയ്യുന്നതിനിടെ തീ ഉയരുന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഈ വീഡിയോ സംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണം വന്നിട്ടില്ല.
വെല്‍ഡ് ചെയ്യുന്നതിനിടെ തീ ഉയരുന്നതാണ് വീഡിയോയിലുള്ളത്. വെല്‍ഡിങ്ങിനിടെ ഉണ്ടായ തീപ്പൊരി താഴെ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്കില്‍ വീണ് തീ ആളിപ്പടരുന്നതും വീഡിയോയില്‍ വ്യക്തമാണ്. തീ ആളിപ്പടരുന്നത് കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു. വെൽഡിങ്ങിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയിലേക്കാണ് ദൃശ്യങ്ങൾ വിരൽചൂണ്ടുന്നത്. കത്തിപ്പടര്‍ന്ന തീയില്‍ ഗെയിമിങ് സെന്ററിന്റെ താത്ക്കാലിക ചട്ടക്കൂട് ഒന്നടങ്കം കത്തിയമരുകയായിരുന്നു. ഇതില്‍ കുടുങ്ങിപ്പോയവര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
അതിനിടെ ഗെയിമിങ് സെന്ററിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഫയര്‍ ക്ലിയറന്‍സിനായി എന്‍ഒസിയില്ലാതെയാണ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പുറത്തേയ്ക്ക് പോകാന്‍ ഒരു വാതില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
വാരാന്ത്യം കണക്കിലെടുത്ത് ടിക്കറ്റിന് 99 രൂപ മാത്രമെന്ന് പ്രഖ്യാപിച്ച് വന്‍ ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കിയിരുന്നതിനാല്‍ സെന്ററിലെ ഗെയിമിങ് സോണില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തീപിടിത്തത്തിന്റെ തീവ്രത കാരണം കിലോമീറ്ററുകള്‍ അകലെ നിന്ന് വരെ പുക ഉയരുന്നത് ദൃശ്യമായി. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. തിരിച്ചറിയുന്നതിനായി മൃതദേഹങ്ങളുടെയും ബന്ധുക്കളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഗെയിമിംഗ് സോണിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ലൈസന്‍സ് ഇല്ലായിരുന്നു. രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ഫയര്‍ ക്ലിയറന്‍സിനായി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നില്ല. രാജ്‌കോട്ട് മേയര്‍ എന്‍ഒസി ഇല്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
'ഫയര്‍ എന്‍ഒസി ഇല്ലാതെ ഇത്രയും വലിയ ഗെയിം സോണ്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് ഞങ്ങള്‍ അന്വേഷിക്കും, അതിന്റെ അനന്തരഫലങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയവും അനുവദിക്കില്ല,'- രാജ് കോട്ട് മേയര്‍ പറഞ്ഞു.ഇവിടെ ഒരു എമര്‍ജന്‍സി എക്സിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീപിടിത്തത്തെത്തുടര്‍ന്ന് പരിഭ്രാന്തിയുണ്ടായി. പ്രവേശന കവാടത്തിന് സമീപം താല്‍ക്കാലിക കെട്ടിടം തകര്‍ന്നതിനാല്‍ ആളുകള്‍ കുടുങ്ങി. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടതായും അധികൃതര്‍ അറിയിച്ചു.ടിആര്‍പി ഗെയിം സോണിന്റെ ഉടമയെയും മാനേജരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates