

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് തന്ത്ര സ്ഥാപനമായ ഐ-പാക്കിന്റെയും (I-PAC) ഡയറക്ടര്‍ പ്രതീക് ജെയിനിന്റെയും കൊല്‍ക്കത്തയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ പരിശോധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു എന്നാണ് മമത ബാനര്‍ജിയുടെ ആരോപണം. ഐ പാക് ഓഫിസില്‍ നടത്തിയ പരിശോധനയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര രേഖകളും, പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹാര്‍ഡ് ഡിസ്‌കും ഇ ഡി പിടിച്ചെടുക്കാൻ ശ്രമിച്ചെന്നും മമത ആരോപിച്ചു. പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.
'ഇപ്പോള്‍ നടക്കുന്നത് നിയമ നടപടികളല്ല. രാഷ്ട്രീയ പകപോക്കലാണ്. ആഭ്യന്തരമന്ത്രി രാജ്യത്തെ സംരക്ഷിക്കുന്ന ഒരാളെപ്പോലെയല്ല, ഏറ്റവും നീചനായ ഒരാളെപ്പോലെയാണ് പെരുമാറുന്നത്. 'ഞാന്‍ ബിജെപി പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്താല്‍ എന്ത് സംഭവിക്കും? ബിജെപിയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്താല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അവര്‍ ഉണ്ടാക്കും. ഒരു വശത്ത്, പശ്ചിമ ബംഗാളില്‍ എസ്ഐആര്‍ നടത്തി വോട്ടര്‍മാരുടെ പേരുകള്‍ അവര്‍ ഇല്ലാതാക്കുന്നു. തിരഞ്ഞെടുപ്പ് കാരണം, എന്റെ പാര്‍ട്ടിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവര്‍ ശേഖരിക്കുകയാണ്' - മമത കൂട്ടിച്ചേര്‍ത്തു.
'ഇന്ന് രാവിലെ എൻ്റെ ഐടി സെൽ ഓഫീസ് ഇഡി റെയ്ഡ് ചെയ്യുകയും അതിന്റെ ചുമതലയുള്ളയാളുടെ വസതിയിൽ പരിശോധന നടത്തുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങള്‍ ഉൾപ്പെടെ അവർ എന്റെ പാർട്ടിയുമായി ബന്ധപ്പെട്ട രേഖകള്‍ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. അത് ഞാന്‍ അവിടെ നിന്നും എടുത്തുകൊണ്ടുവന്നിട്ടുണ്ട്'- മമത പറഞ്ഞു.
ഇഡി പരിശോധന നടന്ന ഐ-പാക് ഡയറക്ടര്‍ പ്രതീക് ജെയിനിന്റെ വീട്ടില്‍ മമത ബാനര്‍ജി നേരിട്ടെത്തുകയും ചെയ്തു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ്മ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ സന്ദര്‍ശനം. 25 മിനിറ്റോളം സ്ഥലത്ത് തങ്ങിയ മമത പിന്നീട് ഒരു കവറുമായാണ് മടങ്ങിയത്. ഇതിനിടെയായിരുന്നു കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും നേരെ മമത ആഞ്ഞടിച്ചത്. ഹാര്‍ഡ് ഡിസ്‌കുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്ഥാനാര്‍ത്ഥി പട്ടികകള്‍, ഭരണകക്ഷിയുടെ ആഭ്യന്തര തന്ത്ര രേഖകള്‍ എന്നിവ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടത് ഇഡിയുടെ കടമയാണോ എന്ന ചോദ്യവും മമത മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തി.
ഇഡി പരിശോധന നടന്ന ഐ-പാക് ഓഫീസിന് മുന്നില്‍ ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates