ജെയ്പ്പൂർ: ഭർതൃവീട്ടിലെ പീഡനവും അമ്മായിയമ്മയുടെ ഉപദ്രവുമൊക്കെ പലപ്പോഴും വാർത്തയായിട്ടുണ്ട്. എന്നാൽ സ്വന്തം മകളെപ്പോലെ മരുമകളെ സ്നേഹിച്ച ഒരു ഭർതൃമാതാവിനെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ച മകന്റെ ഭാര്യയെ തുടർന്ന് പഠിപ്പിക്കുകയും വീണ്ടും വിവാഹം കഴിപ്പിച്ചയക്കുകയുമായിരുന്നു ഇവർ.
രാജസ്ഥാനിലെ ശികാർ സ്വദേശി കമലാ ദേവിയാണ് മകന്റെ ഭാര്യ സുനിതയ്ക്ക് പിന്തുണയുമായി ഒപ്പംനിന്നത്. 2016ലാണ് കമലാ ദേവിയുടെ ഇളയമകൻ ശുഭവും സുനിതയെ വിവാഹം കഴിച്ചത്. എംബിബിഎസ് പഠനത്തിനായി കിർഗിസ്ഥാനിലേക്കു പോയ ശുഭം ആറു മാസങ്ങൾക്കകം മസ്തിഷ്കാഘാതത്തെ തുടർന്ന് മരിച്ചു.
അഞ്ച് വർഷം സ്വന്തം മക്കളേക്കാൾ കമലാദേവി സുനിതയെ സ്നേഹിച്ചു. സ്കൂൾ ടീച്ചർ കൂടിയായ കമലാ ദേവിയാണ് സുനിതയോട് തുടർന്ന് പഠിക്കാൻ നിർദേശിച്ചത്. ബിരുദാനന്തര ബിരുദവും ബിഎഡും നേടാൻ കമലാ ദേവി മരുമകളെ നിർബന്ധിച്ചു. പഠനം പൂർത്തിയാക്കിയ സുനിത സ്കൂളിൽ അധ്യാപികയായി ജോലി നേടി. പഠന ശേഷം സ്വന്തം മകളെ പോലെ സുനിതയെ നല്ല നിലയിൽ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു.
ഭോപ്പാലിൽ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തിൽ താലി ചാർത്തിയത്. കടുത്ത സ്ത്രീധന വിരോധിയായ കമല മകൻ സുനിതയെ വിവാഹം കഴിച്ചപ്പോൾ സ്ത്രീധനം വാങ്ങിയിരുന്നില്ല. സുനിതയെ മുകേഷിനു വിവാഹം കഴിച്ചു കൊടുത്തപ്പോഴും അവർ സ്ത്രീധനമന്നും വാഗ്ദാനം ചെയ്തില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates