റോഡ് തടയല്‍ സമരത്തിനിടെ രാകേഷ് ടികായത്/പിടിഐ
റോഡ് തടയല്‍ സമരത്തിനിടെ രാകേഷ് ടികായത്/പിടിഐ

സമ്മര്‍ദത്തില്‍ ചര്‍ച്ചയ്ക്കില്ല; സര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയം, അതുവരെ സമരം തുടരും: രാകേഷ് ടികായത്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയം നല്‍കിയിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്
Published on


ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒക്ടോബര്‍ രണ്ടുവരെ സമയം നല്‍കിയിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. അതുവരെ സമരം തുടരുമെന്നും ഒക്ടോബര്‍ രണ്ടിന് ശേഷമുള്ള നടപടികളെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത മൂന്നു മണിക്കൂര്‍ വഴിതടയല്‍ സമരത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മര്‍ദത്തിലിരുന്ന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക സംഘടനകളുടെ റോഡ് തടയല്‍ സമരം രാജ്യമെമ്പാടും നടന്നു. ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടാകുകയും അറസ്റ്റ് നടക്കുകയും ചെയ്തു. 

ഡല്‍ഹി അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാഹിദ് പാര്‍ക്കില്‍ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹിയിലെ പല മെട്രോ സ്‌റ്റേഷനുകളും അടച്ചിരുന്നു. 

ഷഹീദ് പാര്‍ക്കില്‍ നടന്ന സമരത്തിനിടെ സിപിഐ നേതാവ് ആനി രാജയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു/പിടിഐ
 

ലുധിയാന-ഫിറോസ്പൂര്‍ ഹൈവേയില്‍ ആയിരങ്ങള്‍ സമരത്തില്‍ അണിനിരന്നു.  ഹരിയാനയിലും പഞ്ചാബിലും വിവിധയിടങ്ങളിലായി പതിനായിരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. തെലങ്കാനയിലെ ഹൈദരാബാദില്‍ ദേശീയ പാത ഉപരോധിക്കാനെത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഡല്‍ഹിയില്‍ സമരം തുടരുന്ന കര്‍ഷകര്‍/പിടിഐ
 

കര്‍ഷകരെ പിരിച്ചുവിടാനായി പൊലീസ് ലാത്തി ചാര്‍ജ് നടത്തി.  കര്‍ണാടകയില്‍ യെലങ്ക പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയ കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കി. ജമ്മു കശ്മീരിലും കര്‍ഷകര്‍ ഹൈവെ തടഞ്ഞ് പ്രകടനം നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com