ഇനി ആയുധങ്ങള്‍ കൈയിലേന്തി വനിതാ കമാന്‍ഡോകളും; അമിത് ഷായ്ക്കും സോണിയയ്ക്കും സുരക്ഷ ഒരുക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷാസേനയില്‍ വനിതാ സിആര്‍പിഎഫുകാരെക്കൂടി ഉള്‍പ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷാസേനയില്‍ വനിതാ സിആര്‍പിഎഫുകാരെക്കൂടി ഉള്‍പ്പെടുത്തി. 32 സിആര്‍പിഎഫ് വനിതാ കമാന്‍ഡോകളുടെ ആദ്യ ബാച്ചിനെ ഉടനെ തന്നെ പ്രമുഖരുടെ സുരക്ഷാ ചുമതലയ്ക്ക് വിന്യസിക്കും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രമുഖര്‍ക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂട്ടത്തിലാണ് ഇവരെ വിന്യസിക്കുക.

പ്രമുഖരെ അകമ്പടി സേവിക്കുക അടക്കം നിരവധി ചുമതലകളാണ് വനിതാ കമാന്‍ഡോകള്‍ കൈകാര്യം ചെയ്യുക. ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രമുഖര്‍ക്ക് സുരക്ഷ നല്‍കുന്നതിനും ഇവരെ വിന്യസിക്കുമെന്ന്് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

പത്താഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് വനിതാ കമാന്‍ഡോകള്‍ സുരക്ഷാ ചുമതലയ്ക്ക് എത്തുന്നത്. പ്രമുഖര്‍ക്കുള്ള സുരക്ഷ, നിരായുധരായിരിക്കുന്ന സമയത്തുള്ള പോരാട്ടം, ആയുധങ്ങള്‍ ഉപയോഗിക്കല്‍ തുടങ്ങി വിവിധ തലങ്ങളിലാണ് വനിതാ കമാന്‍ഡോകള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ജനുവരി രണ്ടാമത്തെ ആഴ്ചയില്‍ ഇവരെ സുരക്ഷാ ചുമതലയ്ക്കായി വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലും വനിതാ സിആര്‍പിഎഫുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും. മന്‍മോഹന്‍ സിങ്ങിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും സംരക്ഷണം നല്‍കേണ്ടവരുടെ പട്ടികയിലുള്ളയാളാണ്. അതിനാലാണ് അദ്ദേഹത്തിന്റെ വസതിയിലും സുരക്ഷാ പരിശോധനയ്ക്കും മറ്റുമായി വനിതാ സിആര്‍പിഎഫുകാരെ നിയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഡല്‍ഹിയിലുള്ള പ്രമുഖരുടെ സുരക്ഷാ ചുമതലയാണ് ഇവരെ ഏല്‍പ്പിക്കുന്നത്. വിഐപികളുടെ വീടുകളുടെ സുരക്ഷാ ചുമതലയിലും ഇവരെ ഉള്‍പ്പെടുത്തും. ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്ന സമയത്ത് വിഐപികളുടെ സുരക്ഷയ്ക്കായി ഇവര്‍ അകമ്പടിയും സേവിക്കും. വനിതകളായുള്ള അതിഥികളെ പരിശോധിക്കുന്ന ചുമതലയും ഇവര്‍ നിര്‍വഹിക്കും. പുരുഷ കമാന്‍ഡോകളെ പോലെ ഇവരും ആയുധങ്ങള്‍ കൈയിലേന്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com