

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണെന്ന് സുപ്രീംകോടതി. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സംവരണ നിയമം ഇല്ലാതെ തന്നെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന ചോദിച്ചു. വനിതകള്‍ക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന നിയമം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് നാഗരത്‌ന.
കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. 48 ശതമാനത്തോളം വരുന്ന സ്ത്രീകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമെന്നും ഇതവരുടെ രാഷ്ട്രീയ സമത്വത്തിന്റെ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞു വരികയാണ്. സംവരണം ഇല്ലാതെ പോലും എന്തുകൊണ്ട് വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും വനിതകൾ മതിയായ പ്രാതിനിധ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്ന് ജയ ഠാക്കൂറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്‍ത പറഞ്ഞു. മണ്ഡല പുനർനിർണയത്തിന് കാത്തുനിൽക്കാതെ നിയമം നടപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ വിശദീകരണം തേടി കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
സംവരണം നടപ്പാക്കാനുള്ള ഉപാധിയായി സെൻസസ് നടത്തി മണ്ഡല പുനർനിർണയം നടത്തണമെന്നതാണ് നിയമത്തിലെ വ്യവസ്ഥ. പുനർനിർണയം എന്ന് നടക്കുമെന്ന് ആരാഞ്ഞ സുപ്രീം കോടതി, നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ടെന്ന് ഓർമിപ്പിച്ചു. പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ചേർന്ന് പാസാക്കിയ നാരി ശക്തി വന്ദൻ അതിനിയമത്തിന് 2023 സെപ്റ്റംബർ 28ന് രാഷ്‍ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം ലഭിച്ചിരുന്നു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലുമുള്ള ആകെ സീറ്റുകളില്‍ മൂന്നിലൊരു ഭാഗം വനിതകള്‍ക്കായി സംവരണം ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഈ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2023ല്‍ ജയ താക്കൂര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നെങ്കിലും സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ഈ ഹര്‍ജി വീണ്ടും കോടതിക്ക് മുമ്പാകെ ഉന്നയിച്ചപ്പോഴാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഭരണഘടനയുടെ ആമുഖത്തില്‍ എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയവും സാമൂഹികവുമായ തുല്യതയ്ക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates