പ്രധാനമന്ത്രി നരേന്ദ്ര മോദി/എഎഫ്പി
പ്രധാനമന്ത്രി നരേന്ദ്ര മോദി/എഎഫ്പി

യുഎന്‍ ആസ്ഥാനത്ത് യോഗാദിന ആഘോഷം; ബൈഡനൊപ്പം അത്താഴം, പ്രധാനമന്ത്രിയുടെ യുഎസ് 'ഷെഡ്യൂള്‍'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യുഎസ് സന്ദര്‍ശനം 21 മുതല്‍ ആരംഭിക്കും
Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യുഎസ് സന്ദര്‍ശനം 21 മുതല്‍ ആരംഭിക്കും. 23 വരെ അമേരിക്കയില്‍ തുടരുന്ന അദ്ദേഹം, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയും പ്രസിഡന്റ് ജോ ബൈഡന്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും. 

പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക യുഎസ് സന്ദര്‍ശനമാണ് ഇത്തവണത്തേത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നാഴികക്കല്ലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.- വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. 

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശന വേളയിലെ പരിപാടികള്‍ ഇങ്ങനെ

21ന് രാവിലെ യുഎന്‍ ആസ്ഥാനത്തില്‍ നടക്കുന്ന യോഗ ദിന ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് ശേഷം പ്രമുഖ നേതാക്കളും വ്യക്തികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ശേഷം, വാഷിങ്ടണിലേക്ക് പോകും. 

22ന് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ഇതോടെ, യുഎസ് കോണ്‍ഗ്രസിനെ രണ്ടാംവട്ടം അഭിസംബോധന ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറും. നേരത്തെ ഒബാമ സര്‍ക്കാരിന്റെ കാലത്ത് മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു. 

ശേഷം, പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നൊരുക്കും. പ്രഥമ വനിത ജില്‍ ബൈഡനും അത്താഴ വിരുന്നില്‍ പങ്കെടുക്കും. 

23ന് വാഷിങ്ടന്‍ ഡിസിയിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷനല്‍ ട്രേഡ് സെന്ററില്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ പ്രതിനിധികളുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യയുടെ വളര്‍ച്ചയില്‍ വിദേശത്തെ ഇന്ത്യക്കാര്‍ക്കുള്ള പങ്ക് എന്നതാണ് പരിപാടിയുടെ അജണ്ട. പ്രാദേശിക സമയം രാത്രി ഏഴു മുതല്‍ ഒന്‍പതു വരെയാണ് മോദിയുടെ പരിപാടി. ആയിരത്തോളം പേര്‍ക്കാണ് ക്ഷണം. യുഎസ് ഇന്ത്യന്‍ കമ്യൂണിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന പരിപാടിയില്‍ രാജ്യാന്തര ഗായിക മേരി മില്‍ബെന്റെ പ്രകടനവും ഉണ്ടാകും

ശേഷം, നടക്കുന്ന ഉച്ചഭക്ഷണ വിരുന്നിന് വൈസ് പ്രസി!ഡന്റ് കമല ഹാരിസ് ആണ് ആഥിതേയത്വം വഹിക്കുന്നത്. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പങ്കെടുക്കും. തുടര്‍ന്ന് അദ്ദേഹം ഈജിപ്തിലേക്ക് യാത്ര തിരിക്കും. പ്രധാനമന്ത്രിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണ് ഇത്. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com