

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. രാഹുൽ ഗാന്ധി രാജി സ്വീകരിച്ചതായാണ് സൂചന. നാലു വർഷം മുമ്പാണ് ഡൽഹി കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം അജയ് മാക്കൻ ഏറ്റെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജി. രാജി പ്രഖ്യാപനത്തിനു മുമ്പ് വ്യാഴാഴ്ച രാത്രി അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി പിസിസി അധ്യക്ഷന്റെ പകരം ചുമതല അരവിന്ദ് സിങ് ലവ്ലിക്കാണ് നൽകിയിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ നേതൃത്വത്തിലേക്ക് അജയ് മാക്കനെ കൊണ്ടുവരുന്നതിനാണ് രാജിയെന്നും വിലയിരുത്തലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം എഎപി നേതാവ് എച്ച് എസ് ഫൂൽക്കെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാക്കന്റെ രാജി. കോൺഗ്രസ്-എഎപി സഖ്യത്തെ ശക്തമായി എതിർത്തിരുന്നവരാണ് ഇരുവരും. ബിജെപിക്കെതിരെ വിശാല സഖ്യം എന്ന ധാരണയുടെ ഭാഗമായാണ് ഇരുവരുടെയും രാജി എന്നും വിലയിരുത്തലുകളുണ്ട്. സഖ്യത്തിനായി എഎപിക്കു വേണ്ടി സഞ്ജയ് സിംഗും, കോൺഗ്രസിന് വേണ്ടി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതുമാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. നാലു വർഷം മുമ്പാണ് അജയ് മാക്കൻ (54) ഡൽഹി കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്.
എന്നാൽ ഡൽഹിയിൽ 15 വർഷം നീണ്ട കോൺഗ്രസ് ഭരണം നഷ്ടമായതോടെ, അജയ് മാക്കൻ പിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജിസന്നദ്ധത തള്ളിയ ഹൈക്കമാൻഡ് അധ്യക്ഷ സ്ഥാനത്ത് തുടരാൻ നിർദേശിക്കുകയായിരുന്നു. മൂന്നു മാസം മുമ്പും അജയ് മാക്കാൻ രാജി സമർപ്പിച്ചിരുന്നു. ആരോഗ്യ പ്രശ്നം മൂലം വിദേശത്ത് ചികിത്സയിലായിരുന്നപ്പോഴാണ് രാജി സമർപ്പിച്ചത്. അന്നും രാജിക്കത്ത് തള്ളി. മാക്കൻ ചികിൽസയിലായിരുന്നപ്പോൾ അന്ന് പി.സി ചാക്കോയാണ് താത്കാലിക ചുമതല വഹിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates