

ന്യൂഡൽഹി: ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ തെക്കൻ തീരങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചതിന് പിന്നാലെ ആയുധധാരികളായ ചൈനീസ് സേനയുടെ ചിത്രങ്ങൾ പുറത്തു വന്നു. വടിവാളും കുന്തവും അടക്കം വൻ ആയുധ ശേഖരവുമായെത്തിയ നാൽപ്പതോളം ചൈനീസ് സൈനികർ ഇന്ത്യ പോസ്റ്റുകൾക്ക് സമീപം നിലയുറപ്പിച്ചതിൻറെ ചിത്രങ്ങളാണ് പുറത്തുവന്നത്.
പാംഗോങ് തടാകത്തിൻറെ തെക്കൻ മേഖലയിലാണ് തിങ്കളാഴ്ച ചൈനയുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിർത്തിയിലെ സാഹചര്യം വിലയിരുത്തി. ജൂൺ 15ന് ഗൽവാൻ താഴ്‍വരയിൽ നടന്നതിനു സമാനമായ ഒരു സംഘർഷത്തിനുള്ള പ്രകോപനം സൃഷ്ടിക്കലാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.
വെടിവയ്പ്പ് നടന്നതായി ചൈനയാണ് ആദ്യം സ്ഥിരീകരിച്ചത്. ഷെൻപാവോയിൽ ഇന്ത്യ നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ചതായി പീപ്പിൾസ് ലിബറേഷൻ ആർമി പടിഞ്ഞാറൻ മേഖല കമാൻഡ് വക്താവ് കേണൽ ഷാങ് ഷൂലി ആരോപിച്ചു. അതിർത്തി ലംഘനം തടയാൻ ആകാശത്തേയ്ക്ക് വെടിവച്ച് മുന്നറിയിപ്പ് നൽകിയെന്നാണ് ചൈനയുടെ വാദം. എന്നാൽ ചൈന തെറ്റിദ്ധാരണ പരത്തുകയാണെന്ന് ഇന്ത്യൻ സൈന്യം പ്രതികരിച്ചു.
പീപ്പിൾസ് ലിബറേഷൻ ആർമി നിയന്ത്രണ രേഖയുടെ അടുത്തേയ്ക്കു വന്ന് ആകാശത്തേയ്ക്ക് പല തവണ വെടിയുതിർത്ത് ഇന്ത്യൻ സൈനികരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്തതായും ഇന്ത്യയുടെ ഭാഗത്തു നിന്ന് വെടിവയ്പ്പുണ്ടായിട്ടില്ലെന്നും സൈന്യം വാർത്തക്കുറിപ്പിൽ അറിയിച്ചു. റെസാങ് ലയിൽ ഇരു സേനകളും മുഖാമുഖം നിൽക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates