

ന്യൂഡൽഹി: അതിർത്തിയിൽ ചൈന തുടരുന്ന പ്രകോപനവും നേപ്പാൾ ഉയർത്തുന്ന അവകാശവാദവും ചർച്ച ചെയ്യാൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ യോഗം ഇന്ന് തുടങ്ങും. ഉയർന്ന സേനാ ഉദ്യോഗസ്ഥരുമായി നടത്തുന്ന ത്രിദിന കൂടിക്കാഴ്ചയ്ക്കാണ് ഇന്ന് തുടക്കമാകുക. രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള രണ്ടാംഘട്ട യോഗം ജൂൺ അവസാനം ചേരും. അതിർത്തിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി യോഗം ചേരുന്നത്.
ഏപ്രിൽ 13 മുതൽ 18 വരെ നിശ്ചയിച്ച യോഗം കോവിഡ് കാരണം മാറ്റുകയായിരുന്നു. കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പെരുകുകയാണ്. ചൈനയുടെ നീക്കങ്ങൾക്ക് നേപ്പാൾ പിന്തുണ നൽകുന്നതായാണ് ഇന്ത്യയുടെ നിഗമനം. ലിപുലേഖ്, കാലാപാനി, ലിംപിയാധുര പ്രദേശങ്ങൾ തങ്ങളുടേതാക്കി നേപ്പാൾ പുതിയ മാപ്പ് പുറത്തിറക്കിയത് ഇതിനെ തുടർന്നാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
പാംഗോങ് തടാകം, ഗാൽവൻ താഴ്‌വര, ദംലോക്ക്, ദൗലത്ത് ബേഗ് ഓൾഡി എന്നിവിടങ്ങളിൽ ചൈന കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന് 200 കിലോമീറ്റർ അകലെയുള്ള വ്യോമതാവളത്തിൽ ചൈന വൻവികസനപ്രവർത്തനവും തുടങ്ങി. അതിർത്തിയിൽ ആക്രമിക്കാനടക്കം പറ്റുന്ന ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്ത്യയും അയ്യായിരത്തോളം സൈനികരെ മേഖലയിൽ പുതുതായി എത്തിച്ചു. കാൽനടയാത്രയും ദുഷ്കരമായ മേഖലയിൽ പട്രോളിങ് സാധ്യമല്ലാത്തതിനാൽ ഇന്ത്യയും ആളില്ലാ വിമാനമാണ് നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.
ലേയിൽ നിന്ന് ഗൽവാൻ താഴ്‌വരയിലേക്ക് 255 കിലോമീറ്റർ റോഡ് ഇന്ത്യ പണിയുന്നുണ്ട്. ഇതിനെ തുടക്കം മുതൽ ചൈന എതിർത്തിരുന്നു. അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ഈ റോഡിന്റെ പാംഗോങ്ങിനടുത്തുള്ള ചെറിയ ഭാഗത്ത് ടെന്റുകളുണ്ടാക്കി പണി തടസ്സപ്പെടുത്താനാണ് ഇപ്പോൾ ചൈനീസ് പട്ടാളമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ശ്രമം. ഇതേത്തുടർന്ന് മേയ് അഞ്ചിന് ഇരുവിഭാഗം സൈനികരും തമ്മിൽ സംഘർഷമുണ്ടായി. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കഴിഞ്ഞദിവസം ജനറൽ നരവണെ ലഡാക്കിലെ ലേയിൽ 14-ാം സൈനിക കോർ ആസ്ഥാനത്ത് എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates