ന്യൂഡൽഹി: ഗൽവാൻ താഴ്വരയിൽ ചൈനീസ് സേനയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ഇന്ത്യൻ സൈനികരുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം. ചിലരുടെ കണ്ണും മൂക്കും ചെവിയും മുറിച്ച് വികൃതമാക്കിയെന്നും മിക്കവരുടേയും മുഖം തിരിച്ചറിയാത്ത വിധത്തിലാണ് എന്നൊക്കെയുള്ള കുറിപ്പോടെയാണ് ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. സൈനികരുടെ ത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചകങ്ങളും ചിലർ ചിത്രത്തോടൊപ്പം പങ്കുവെക്കുന്നു.
എന്നാൽ യഥാർത്ഥത്തിൽ ചിത്രത്തിലുള്ളത് ചൈനയുമായുള്ള സംഘർഷത്തിലോ മറ്റേതെങ്കിലും പോരാട്ടത്തിലോ പൊലിഞ്ഞ ഇന്ത്യൻ പട്ടാളക്കാരുടെ മൃതദേഹങ്ങളല്ല. ഈ ചിത്രത്തിന് അഞ്ച് വർഷത്തെയെങ്കിലും പഴക്കമുണ്ട്. ബോക്കോ ഹറാം തീവ്രവാദികളാൽ കൊല്ലപ്പെട്ട നൈജീരിയൻ സൈനികരുടെ മൃതദേഹങ്ങളാണിത്.
2015 മുതൽ ഇത് ഇന്റർനെറ്റിലുണ്ട്. അന്ന് ചിലർ ട്വിറ്ററിൽ ഈ ചിത്രം ട്വീറ്റ് ചെയ്യുകയും ചിലർ ബ്ലോഗുകൾ എഴുതുകയും ചെയ്തിരുന്നു. പിന്നീട് പല വാർത്തകളിലും ഈ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടു.
105 സൈനികരെയാണ് ബോക്കോഹറാം വധിച്ചത്. സൈനികരുടെ ജീവ ത്യാഗത്തിന് നൈജീരിയൻ ഭരണകൂടം വിലകൽപ്പിച്ചില്ലെന്നും, ഒട്ടും ബഹുമാനം പുലർത്താതെ അവരുടെ ശവ സംസ്‌കാരം നടത്തിയെന്നുമെന്നുമെല്ലാമുള്ള വിമർശനങ്ങൾ അക്കാലത്ത് ഉയരുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates