അന്ത്യശാസനവുമായി വീണ്ടും ഗവര്‍ണര്‍,  ആറു മണിക്കകം വോട്ടെടുപ്പു നടത്തണം; കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍

കര്‍ണാടകയില്‍ ഇന്നു വൈകിട്ട് ആറു മണിക്കകം സഭയില്‍ വിശ്വാസവോട്ട് തേടാന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായ് വാല ആവശ്യപ്പെട്ടു
അന്ത്യശാസനവുമായി വീണ്ടും ഗവര്‍ണര്‍,  ആറു മണിക്കകം വോട്ടെടുപ്പു നടത്തണം; കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍
Updated on
1 min read


ബംഗളൂരു: കര്‍ണാടകയില്‍ ഇന്നു വൈകിട്ട് ആറു മണിക്കകം സഭയില്‍ വിശ്വാസവോട്ട് തേടാന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോട് ഗവര്‍ണര്‍ വാജുഭായ് വാല ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ഒന്നരയ്ക്കകം വിശ്വാസ വോട്ട് തേടണമെന്ന നിര്‍ദേശം പാലക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ വീണ്ടും കത്തു നല്‍കിയത്. അതേസമയം വിപ്പ് നല്‍കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചു. 

ഇന്ന് ഉച്ചയ്ക്കകം വിശ്വാസവോട്ടു തേടണമെന്ന് നിര്‍ദേശിച്ച് ഗവര്‍ണര്‍ നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും നിയമസഭ വിശ്വാസവോട്ടിലേക്കു കടന്നിരുന്നില്ല. ചര്‍ച്ച പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പിലേക്കു കടക്കാനാവില്ലെന്ന നിലപാടിലാണ് സ്പീക്കര്‍ കെആര്‍ രമേഷ്‌കുമാര്‍. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ വീണ്ടും മുഖ്യമന്ത്രിക്കു കത്തു നല്‍കിയത്. വൈകിട്ട് ആറിനകം വിശ്വാസവോട്ട് തേടണമെന്ന് കത്തില്‍ പറയുന്നു. അതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി വിശദീകരിച്ച് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും സൂചനകളുണ്ട്.

വിമത എംഎല്‍എമാരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കനാവില്ലെന്ന വിധിക്കെതിരെയാണ് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചത്. വിധി രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ വിപ്പ് നല്‍കാനുള്ള കോണ്‍ഗ്രസിന്റെ അവകാശത്തിന്റെ ലംഘനമാണെന്ന് പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു ഹര്‍ജിയില്‍ പറഞ്ഞു. 

ചര്‍ച്ച പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് വോട്ടെടുപ്പിലേക്കു കടക്കുകയെന്ന് രാവിലെ സ്പീക്കര്‍ ചോദിച്ചു. ഗവര്‍ണര്‍ മുഖ്യമന്ത്രിക്കാണ് കത്തു നല്‍കിയത്. സമയപരിധി പാലിക്കണോയെന്നു മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി. 

ഗവര്‍ണര്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കാനാവുമോയെന്ന കാര്യത്തില്‍ സ്പീക്കര്‍ വ്യക്തത വരുത്തണമെന്ന് രണ്ടാം ദിനം ചര്‍ച്ച തുടങ്ങിക്കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഗവര്‍ണര്‍ നിയമസഭയുടെ ഓംബുഡ്‌സ്മാനായി പ്രവര്‍ത്തിക്കരുതെന്ന സുപ്രിം കോടതി വിധി കുമാരസ്വാമി എടുത്തുകാട്ടി. ഭരണപക്ഷം ഗവര്‍ണര്‍ക്കെതിരെ സഭയില്‍ മുദ്രാവാക്യം വിളിച്ചു. 

ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചതോടെ ബിജെപി നേതാവ് യെദ്യൂരപ്പ എഴുന്നേറ്റ് വോട്ടെടുപ്പ് ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ വോട്ടെടുപ്പു നടത്താനാവില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com