അന്വേഷണ വിവരങ്ങള്‍ മയക്കുമരുന്ന് മാഫിയക്ക് ചോര്‍ത്തി നല്‍കി ; എസിപി അടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ 

ലഹരിമരുന്ന് അന്വേഷണസംഘ തലവന്‍ ജോയിന്റ് പൊലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗലൂരു : കന്നഡ സിനിമയുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസ് അന്വേഷണ വിവരങ്ങള്‍ മയക്കുമരുന്ന് മാഫിയക്ക് ചോര്‍ത്തി നല്‍കിയതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.  നടപടി നേരിട്ടവരില്‍ ഒരാള്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ്. 

ലഹരിമരുന്ന് അന്വേഷണസംഘ തലവന്‍ ജോയിന്റ് പൊലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. സിസിബി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ എം ആര്‍ മുദാവി, ഹെഡ്‌കോണ്‍സ്റ്റബിള്‍ മല്ലികാര്‍ജ്ജുന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പ്രമുഖ സിനിമാ കായികതാരങ്ങളിലേക്കും രാഷ്ട്രീയ നേതാക്കളുടെ മക്കളിലേക്കും വരെ നീളുകയാണ്. അന്വേഷണത്തില്‍ കര്‍ശന നിലപാടിലാണ് സംഘത്തലവനായ ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍. ഇതിനിടെയാണ് അന്വേഷണ സംഘത്തിന്റെ വിവരങ്ങള്‍ ചോരുന്നതായി പൊലീസിന് സംശയം തോന്നിയത്. 

തുടര്‍ന്നു നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് എസിപിയും പൊലീസുകാരനും കുടുങ്ങിയത്. ലഹരി മാഫിയക്ക് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഇരുവര്‍ക്കും സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതായാണ് സൂചന. 

കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുള്‍പ്പെടെ 13 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. മുന്‍മന്ത്രിയുടെ മകനായ ആദിത്യ ആല്‍വക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com