അഫ്‌സ്പയില്‍ ഇളവ് വരുത്തുന്നതിനെതിരെ സൈനികരുടെ ഹര്‍ജി ; അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് സുപ്രിം കോടതി

350 പട്ടാളക്കാര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉറപ്പ് നല്‍കി.
അഫ്‌സ്പയില്‍ ഇളവ് വരുത്തുന്നതിനെതിരെ സൈനികരുടെ ഹര്‍ജി ; അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് സുപ്രിം കോടതി
Updated on
1 min read

ന്യൂഡല്‍ഹി: അഫ്‌സ്പയില്‍  ഇളവു വരുത്തുന്നതിനെതിരെ സൈനികര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി സ്വീകരിച്ചു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിയമിക്കപ്പെടുന്ന സൈനികര്‍ക്ക് പ്രത്യേക പരിരക്ഷയും അധികാരവും നല്‍കുന്ന നിയമമാണ് അഫ്‌സ്പ. സൈനിക ഓപറേഷനുകള്‍ സംബന്ധിച്ച കേസുകളില്‍ സിബിഐ, പൊലീസ് സേനകള്‍ക്ക് പട്ടാളക്കാരെ ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കരുത് എന്നാണ് സൈനികര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശസുരക്ഷയെ അപകടത്തിലാക്കുന്ന കേസുകളിലും ഏറ്റുമുട്ടലുകളിലും ഇടപെടുമ്പോള്‍ ചിലകാര്യങ്ങള്‍ നിര്‍ബന്ധിതമായി ചെയ്തുപോയേക്കുമെന്നും ഇത്തരം കാര്യങ്ങളുടെ പേരില്‍ സിബിഐക്കും പൊലീസിനും മറുപടി നല്‍കേണ്ടി വരുന്നത് ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്ന രീതിയിലുള്ള ഉത്തരവുകള്‍ സുപ്രിം കോടതി സ്വീകരിച്ചത്. 

350 പട്ടാളക്കാര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉറപ്പ് നല്‍കി. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിലവിലുള്ള അഫ്‌സ്പയില്‍ ഇളവ് വരുത്തുന്നത് പട്ടാളക്കാരുടെ സുരക്ഷയെയും മനോവീര്യത്തെയും ബാധിക്കുമെന്നാണ് സൈനികര്‍ക്കായി ഹാജരായ അഭിഭാഷക ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചത്.

 മണിപ്പൂരില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ എത്രയും വേഗം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വിസ്തരിക്കണമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.ദേശീയ അന്വേഷണ സംഘത്തിനാണ് കോടതി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഈ ഉത്തരവ് നിലവിലിരിക്കെയാണ് ഇതിന് എതിരായി വരുന്ന ഹര്‍ജി സുപ്രിംകോടതി സ്വീകരിച്ചിരിക്കുന്നത്. 

സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ എടുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്ന ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ നിലപാടിനെ സുപ്രിം കോടതിയും പിന്തുണച്ചിരുന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പ്രതിയായ ഷോപിയാന്‍ വെടിവെപ്പ് കേസിലായിരുന്നു ഇത്.എന്നാല്‍ ജമ്മുകശ്മീരിലെ നിലപാടാവില്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ സുപ്രിംകോടതി സ്വീകരിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com