ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറാൻ വൈകിയത് പാക്കിസ്ഥാൻ വിഡിയോ ഷൂട്ടിങ്ങിന് വേണ്ടിയെന്ന് റിപ്പോർട്ട്. അതിർത്തി കടക്കും മുമ്പ് അഭിനന്ദന്റെ മൊഴി വിഡിയോയിൽ രേഖപ്പെടുത്തണമെന്ന് പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ അദ്ദേഹം മൊഴി നൽകിയോ എന്ന് വ്യക്തമല്ല.
ഇന്നലെ അഭിനന്ദന്റെ പുതിയ വിഡിയോ ദൃശ്യം പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു. അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയതിന് ശേഷം രാത്രി ഒമ്പതരയോടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഏകദേശം ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇത്. പതിനേഴോളം തവണയാണ് ഈ വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
താൻ പാക്കിസ്ഥാന്റെ വ്യാമാതിർത്തി ലംഘിച്ചെന്നും തന്റെ വിമാനം പാക്ക് വ്യോമസേന വെടിവെച്ചിട്ടെന്നും വിഡിയോയിൽ അഭിനന്ദൻ പറയുന്നു. പാരഷൂട്ട് വഴി താഴേക്കിറങ്ങിയ താൻ പ്രദേശവാസികളുടെ ഇടയിൽ പെട്ടെന്നും അവിടെനിന്ന് പാക്ക് സേനാംഗങ്ങളാണ് രക്ഷിച്ചതെന്നും അഭിനന്ദൻ പറയുന്നു.
സേന യൂണിറ്റിലെത്തിച്ച തനിക്ക് പ്രഥമ ശുശ്രൂഷ നൽകിയശേഷം ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. പാക്കിസ്ഥാൻ സൈന്യത്തെ പ്രശംസിച്ച് സംസാരിച്ച അഭിനന്ദൻ ഇന്ത്യൻ മാധ്യമങ്ങളെ വിഡിയോയിൽ വിമർശിക്കുന്നുമുണ്ട്. ചെറിയ കാര്യങ്ങൾ പോലും ഇന്ത്യൻ മാധ്യമങ്ങൾ പൊലിപ്പിച്ച് കാണിക്കുമെന്നാണ് വിമർശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates