

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ കൂട്ടുപ്രതി ശശി സിങിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ അമ്മ.
'എന്തിനാണ് ശശി സിങിനെ കുറ്റവിമുക്തനാക്കിയത്? അയാളാണ് എന്റെ മകളെ ജോലി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച് കുല്‍ദീപിന് മുന്നില്‍ കൊണ്ടുപോയത്.'- പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇപ്പോഴും ജയിലിലാണെന്നും അദ്ദേഹം പുറത്തുവന്നാല്‍ മാത്രമേ പൂര്‍ണമായുള്ള നീതി ലഭിക്കുകയുള്ളുവെന്നും അമ്മ പറഞ്ഞു.
'മാധ്യമങ്ങളുടെ സഹായത്തോടെ ഈ യുദ്ധത്തില്‍ വിജയിക്കാന്‍ എനിക്ക് കഴിഞ്ഞു. എന്നാല്‍ റായ്ബറേലി അപകടത്തിന് ശേഷം എനിക്കിപ്പോഴും പേടിയുണ്ട്. ജയിലില്‍ കിടന്ന് ഒരു വാഹനാപകടം സൃഷ്ടിക്കാമെങ്കില്‍ സെന്‍ഗാറിന് എന്തും ചെയ്യാം. സെന്‍ഗാറിന് വധശിക്ഷ തന്നെ വിധിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
ഡല്‍ഹി തീസ് ഹസാരി കോടതിയാണ് കുല്‍ദീപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ 19ന് വിധിക്കും. കേസില്‍ കൂട്ടുപ്രതിയായിരുന്ന ശശി സിങിനെ കുറ്റവിമുക്തനാക്കി. സെന്‍ഗാര്‍ ഉള്‍പ്പെടെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ബലാത്സംഗം), പോക്‌സോ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കോടതി പറഞ്ഞു. ജീവപര്യന്തം തടവു ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിന് സിബിഐയെ കോടതി വിമര്‍ശിച്ചു.
2017 ലാണ് സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം രാജ്യശ്രദ്ധയാകര്‍ഷിച്ചത്.
എംഎല്‍എയ്‌ക്കെതിരെ മൊഴി നല്‍കിയ പെണ്‍കുട്ടിയെയും കുടുംബത്തെയും വാഹനാപകടത്തില്‍ കൊല്ലാന്‍ ശ്രമിച്ച കേസിലും കുല്‍ദീപ് സെന്‍ഗര്‍ പ്രതിയാണ്. ജൂലൈയിലാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഡല്‍ഹിയിലേക്ക് മാറ്റിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates