അയോധ്യ വിധി അഡ്വാനിക്കുള്ള ആദരം: ഉമാഭാരതി

അയോധ്യ വിധി അഡ്വാനിക്കുള്ള ആദരം: ഉമാഭാരതി

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധി മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിക്കുള്ള ആദരമാണെന്ന് ബിജെപി നേതാവ് ഉമാ ഭാരതി
Published on

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധി മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിക്കുള്ള ആദരമാണെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. വിധി അയോധ്യക്ക് വേണ്ടി ജീവന്‍ നല്‍കിയവര്‍ക്കുള്ള ആദരമാണ്. അഡ്വാനിയുടെ നേതൃത്വത്തിലാണ് ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചത്, ഇത് അഡ്വാനിക്കുള്ള ആദരമാണ്- ഉമാഭാരതി പറഞ്ഞു. സുപ്രീംകോടതിയുടെ പരിശുദ്ധമായ വിധിയെന്നാണ് അവര്‍ അയോധ്യ വിധിയെ വിശേഷിപ്പിച്ചത്.

കോടതി വിധി ആരുടെയും തോല്‍വിയും പരാജയവുമായി കാണേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമഭക്തിയോ റഹീം ഭക്തിയോ അല്ല, രാഷ്ട്രഭക്തി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം എല്ലാവരുടേയും വാദങ്ങള്‍ കേട്ടാണ് സുപ്രീംകോചതി പരിഹരിച്ചത്. എല്ലാവര്‍ക്കും തങ്ങളുടെ ഭാഗത്ത് നിന്ന് തെളിവുകളും നിലപാടുകളും വ്യക്തമാക്കാന്‍ സാധിച്ചു. സങ്കീര്‍ണമായ ഒരു കേസില്‍ എല്ലാവരെയും മുഖവിലക്കെടുത്താണ് കോടതി വിധി പറഞ്ഞത്. ഇത് രാജ്യത്ത ജുഡീഷ്യറിയിലെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ്.- അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ വാതിലടച്ചുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
' ഞങ്ങള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള വാതിലുകള്‍ തുറന്നിടുക മാത്രമല്ലസുപ്രീം കോടതിയുടെ ഈ വിധി ചെയ്തത്, വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ബിജെപിയുടേയും മറ്റും ശ്രമത്തിനുള്ള വാതില്‍ അടക്കുക കൂടിയാണ്' കോണ്‍ഗ്രസ് വകതാവ് രണ്‍ദീപ് സുര്‍ജേവാല  പറഞ്ഞു.

അതേസമയം, വിധിയില്‍ തൃപതരല്ലെന്നും പക്ഷേ മാനിക്കുന്നുവെന്നും വ്യക്തമാക്കി സുന്നി വക്കഫ് ബോര്‍ഡ് രംഗത്തെത്തി. കേസിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് സുന്നി വക്കഫ് ബോര്‍ഡ്  അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പറഞ്ഞു.

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാനാണ് സുപ്രീം കോടതി വിധി. പള്ളി പണിയുന്നതിനു മുസ്ലിംകള്‍ക്കു പകരം ഭൂമി നല്‍കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.  

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ബാബരി മസ്ജിദ് പണിതത് ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ അല്ല. ആ കെട്ടിടത്തിന്റെ അടിയിലുണ്ടായിരുന്ന അവശിഷ്ടങ്ങള്‍ ഇസ്ലാമികമല്ല എന്നതിനു തെളിവുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തര്‍ക്ക സ്ഥലത്തു തന്നെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നു ഹിന്ദുക്കള്‍ വിശ്വസിച്ചുവരുന്നതിന് തെളിവുണ്ട്. രാം ചബൂത്ര, സീതാ രസോയി എന്നിവയില്‍ ബ്രിട്ടിഷ് കാലത്തിനു മുമ്പുതന്നെ ഹിന്ദുക്കള്‍ ആരാധാന നടത്തിയിരുന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

തര്‍ക്കസ്ഥലത്ത് മുസ്ലിംകള്‍ പ്രാര്‍ഥന നടത്തുമ്പോള്‍ തന്നെ അതിനോടു ചേര്‍ന്ന സ്ഥലത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥന നടത്തിയിരുന്നുവെന്നു വ്യക്തമാണ്. പള്ളി മുസ്ലിംകള്‍ ഉപേക്ഷിച്ചതാണെന്ന വാദം ശരിയല്ല. എന്നാല്‍ പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല.

രാമജന്മ ഭൂമിയെ നിയമ വ്യക്തിത്വമായി അംഗീകരിക്കണമെന്ന നിര്‍മോഹി അഖാഡയുടെ വാദം കോടതി അംഗീകരിച്ചില്ല. നിര്‍മോഹി അഖാഡ നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ഷിയ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1946ലെ ഫൈസാബാദ് കോടതി വിധിയെ ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നത്. വിശ്വാസികളുടെയും ഭക്തരുടെയും വികാരങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് സംതുലിതമായി മാത്രമേ കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

40 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്് കേസില്‍ വിധി പറഞ്ഞത്.

അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലായിരുന്നു. ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ കര്‍താര്‍പൂറിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കന്ന ഇടനാഴിയുടെ ഇന്ത്യന്‍ ഭാഗത്തുള്ള ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com