ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ വ്യോമയാന മേഖലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. മെയ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. കൃത്യമായ മനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
രണ്ട് മാസത്തോളമായി നിര്‍ത്തിവച്ച വിമാന സര്‍വീസുകളാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. മെയ് 25 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പനികളോടും സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി.
'ആഭ്യന്തര സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 25 തിങ്കളാഴ്ച മുതല്‍ കാലിബ്രേറ്റ് രീതിയില്‍ പുനരാരംഭിക്കും. എല്ലാ വിമാനത്താവളങ്ങളേയും വിമാന കമ്പനികളേയും മെയ് 25 മുതല്‍ പ്രവര്‍ത്തനത്തിന് തയ്യാറാകാന്‍ അറിയിച്ചിട്ടുണ്ട്'- ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കും. വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യ വ്യാപക ലോക്ക്ഡൗണ്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 31 വരെ നീട്ടിയിരുന്നു. എന്നാല്‍, വിമാന സര്‍വീസുകള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനികളെ അടുത്തിടെ അറിയിച്ചിരുന്നു.
രാജ്യത്ത് നിലവില്‍ ചരക്ക് വിമാനങ്ങളും പ്രവാസികളെ എത്തിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ വന്ദേ ഭാരത് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates