

ന്യൂഡൽഹി: ലോക്ക്ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ഇളവുകൾ നൽകി കേന്ദ്രസർക്കാർ. തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ ഘട്ടംഘട്ടമായി ഇളവുകൾ ഏർപ്പെടുത്തും. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും അടക്കമുള്ളവ ജൂൺ എട്ട് മുതൽ തുറക്കാം.
ഹോട്ടലുകളുടെയും വ്യവസായകേന്ദ്രങ്ങളുടെയും പ്രവർത്തനത്തിന് അടുത്ത മാസം എട്ടാം തിയതി മുതൽ തടസ്സമുണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് നിർദേശം. സ്കൂളുകളും കോളജുകളും ട്രെയിനിങ്, കോച്ചിങ് സെന്ററുകൾ അടക്കമുള്ളവയും സംസ്ഥാന സർക്കാരുമായുള്ള കൂടിയാലോചനകൾക്ക് ശേഷം തുറക്കാമെന്നാണ് നിർദേശത്തിലുള്ളത്. രക്ഷിതാക്കളോടടക്കം ചർച്ച ചെയ്തതിന് ശേഷം ജൂലൈ മുതൽ ഇവ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാം.
വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം സാഹചര്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനിക്കും. തീവ്രബാധിത മേഖലകളിൽ അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതി നൽകുകയുള്ളു. കൺടെയിന്മെന്റ് സോണുകൾക്ക് പുറമേ രോഗബാധയുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ബഫർ സോണുകളായി പ്രഖ്യാപിക്കുകയും ഇവിടങ്ങളിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ജില്ലാഭരണകുടത്തിനാണ് ഇതിന്റെ ചുമതല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates