ആര്‍ത്തലച്ച് യമുന: ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഡല്‍ഹിയില്‍ അതീവ ജാഗ്രത, മഴക്കെടുതിയില്‍ മരണം 58

ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴയില്‍ യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നു
കശ്മീരില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്നവരെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തുന്നു/ചിത്രം: പിടിഐ
കശ്മീരില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്നവരെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തുന്നു/ചിത്രം: പിടിഐ
Updated on
2 min read

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴയില്‍ യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിനു മുകളിലായത്. ഇതേത്തുടര്‍ന്ന് ഡല്‍ഹിയുടെ പലഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായി. ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനായി പൊലീസ്-റവന്യു ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെ നിയോഗിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 23,800പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മന്ത്രിമാരുടേയും വകുപ്പ് മേധാവികളുടെയും യോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സ്ഥിതിഗതികള്‍ വിലയിരുത്തി. 

യമുനാ നദിക്ക് കുറികെയുള്ള ഓള്‍ഡ് യമുന പാലത്തില്‍ ഗതാഗതം നിരോധിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലായി 2,120 താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും കെജരിവാള്‍ അഭ്യര്‍ത്ഥിച്ചു. 

കനത്ത മഴയെ തുടര്‍ന്ന് ഹരിയാനയിലെ ഹാത്‌നി കുണ്ഡ് ബറാജില്‍ നിന്നു കഴിഞ്ഞ ദിവസം 8.28 ലക്ഷം ക്യൂസെക്‌സ് ജലം തുറന്നുവിട്ടതോടെയാണ് യമുനയില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നത്. ഇന്നലെ വൈകിട്ട് 1.43 ലക്ഷം ക്യൂസെക്‌സ് ജലം കൂടി തുറന്നുവിട്ടതോടെ കൂടുതല്‍ വെള്ളം ഒഴുകിയെത്തുകയും ആറ് ജില്ലകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

അതേസമയം ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ മരിച്ചവരുടെ എണ്ണം 58ആയി. ഹിമാചലിലും ഉത്തരാഖണ്ഡിലുമായി 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്,പഞ്ചാബ്, ഹരിയാന,  ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ അതി ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com