ഇന്ദിരയുടെ ബാങ്ക് ദേശസാല്‍ക്കരണം വെറും നാടകം: നരേന്ദ്ര മോദി 

മൊറാര്‍ജി ദേശായിയെ ധനമന്ത്രി സ്ഥാനത്തുനിന്ന് ഒരു മര്യാദയുമില്ലാതെ പുറത്താക്കിയതു മറച്ചുവയ്ക്കാനാണ് ഇന്ദിരാ ഗാന്ധി ഇങ്ങനെയൊരു നാടകം കളിച്ചതെന്ന് മോദി
ഇന്ദിരയുടെ ബാങ്ക് ദേശസാല്‍ക്കരണം വെറും നാടകം: നരേന്ദ്ര മോദി 
Updated on
1 min read

സൂരത്ത്: ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ ബാങ്ക് ദേശസാല്‍ക്കരണം വെറും നാടകമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറാര്‍ജി ദേശായിയെ ധനമന്ത്രി സ്ഥാനത്തുനിന്ന് ഒരു മര്യാദയുമില്ലാതെ പുറത്താക്കിയതു മറച്ചുവയ്ക്കാനാണ് ഇന്ദിരാ ഗാന്ധി ഇങ്ങനെയൊരു നാടകം കളിച്ചതെന്ന് മോദി ആരോപിച്ചു. സൂറത്തില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സൂറത്തില്‍നിന്നുള്ള ഗുജറാത്തിയായ മൊറാര്‍ജി ദേശായിയെ ഒറ്റ രാത്രികൊണ്ട് ഒരു മര്യാദയുമില്ലാതെയാണ് ഇന്ദിരാ ഗാന്ധി പുറത്താക്കിയതെന്ന് മോദി പറഞ്ഞു. പുറത്താക്കപ്പെട്ടതിനെക്കുറിച്ച് മൊറാര്‍ജി പറഞ്ഞത് തന്നെ കറിവേപ്പില പോലെ എടുത്തു കളഞ്ഞെന്നാണ്. മൊറാര്‍ജിയെ പുറത്താക്കിയതു മറച്ചുവയ്ക്കാന്‍ ഇന്ദിര ഗാന്ധി നടത്തിയ നാടകമായിരുന്നു ബാങ്ക് ദേശസാല്‍ക്കരണം. മൊറാര്‍ജിയെ പുറത്താക്കിയതിനു പിന്നാലെ, ഒറ്റരാത്രികൊണ്ടാണ് ബാങ്ക് ദേശസാല്‍ക്കരണത്തിനു തീരുമാനമെടുത്തത്. ഇതൊരു മുഖം രക്ഷിക്കല്‍ ആയിരുന്നു. പാവങ്ങള്‍ക്കു വേണ്ടിയുള്ള തീരുമാനം എന്നാണ് അന്നു സര്‍ക്കാര്‍ അവകാശപ്പെട്ടതെന്ന് മോദി ചൂണ്ടിക്കാട്ടി.

പാവങ്ങള്‍ക്കു മുന്നില്‍ ബാങ്കുകളുടെ വാതില്‍ തുറന്നത് തന്റെ സര്‍ക്കാര്‍ ആണെന്ന് മോദി അവകാശപ്പെട്ടു. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ രാജ്യത്തെ 30 കോടി പാവപ്പെട്ടവര്‍ക്കു മുന്നില്‍ ബാങ്കുകളുടെ വാതിലുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ജന്‍ധന്‍ യോജനയിലൂടെ ഞങ്ങള്‍ ആ വാതിലുകള്‍ തുറന്നു- മോദി പറഞ്ഞു.

ഇരുപത്തിരണ്ടു വര്‍ഷത്തെ ഭരണം കൊണ്ട് ഗുജറാത്തില്‍ ബിജെപി എന്തു ചെയതു എന്നു ചോദിക്കുന്നവരുണ്ട്. പലരെയും ക്ഷേത്ര ദര്‍ശനം നടത്താന്‍ നിര്‍ബന്ധിക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ടെന്ന്, രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുല്‍ നടത്തിയ ക്ഷേത്ര ദര്‍ശനങ്ങള്‍ക്കെതിരെ നേരത്തെയും ബിജെപി രംഗത്തുവന്നിരുന്നു. 

ഹാര്‍ദിക് പട്ടേല്‍, അല്‍പ്പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി തുടങ്ങിയ നേതാക്കളുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപി ശ്രമങ്ങളെയും മോദി വിമര്‍ശിച്ചു. ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭരണത്തിലിരുന്നപ്പോള്‍ ഗുജറാത്തിലെ സാമൂഹ്യ ചട്ടക്കൂട് നശിപ്പിക്കപ്പെട്ട അതേ പാതയിലാണ് അവര്‍ ചലിക്കുന്നതെന്ന് മോദി പറഞ്ഞു. ജാതി രാഷ്ട്രീയത്തിലൂടെ സമൂഹത്തില്‍ വിഭജനമുണ്ടാക്കുകയാണ് കോണ്‍ഗ്രസ്. മുമ്പ് ഇത്തരം നീക്കങ്ങളിലൂടെ ഭരണത്തില്‍ വരാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. അതിന്റെ വില ഗുജറാത്ത് ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com