

ന്യൂഡല്‍ഹി: എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ എക്‌സൈസ് ഡ്യൂട്ടി കുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി ഉടന്‍ കുറക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഒരു സ്വകാര്യചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വരും ദിവസങ്ങളിൽ പെട്രോൾ വില ഇനിയും ഉയരുമെന്നതാണ് മന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില വര്‍ധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്. പെട്രോള്‍ ലിറ്ററിന് 77 രൂപയും, ഡീസല്‍ ലിറ്ററിന് 70 രൂപയോളവുമെത്തി. ഈ സാഹചര്യത്തില്‍ എക്‌സൈസ് തീരുവ കുറക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഒമ്പത് തവണയാണ് എണ്ണയുടെ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. പെട്രോളും ഡീസലും ആഭ്യന്തര ഉത്പന്നമാണ്. അവിടങ്ങളില്‍ ഉണ്ടാവുന്ന വില വ്യത്യാസത്തിന് അനുസരിച്ചാണ് രാജ്യത്തും വിലയില്‍ മാറ്റമുണ്ടാവുന്നത്. കേന്ദ്രം കഴിഞ്ഞ ഒക്ടോബറില്‍ എക്‌സൈസ് തീരുവ കുറച്ചിരുന്നുവെന്നും ഇനിയും കുറക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ ചൂണ്ടിക്കാട്ടി.
ഒരു ലിറ്റര്‍ ഡീസലിന് മേല്‍ 15.33 രൂപയും, പെട്രോളിന് മേല്‍ 19.48 രൂപയുമാണ് എക്‌സൈസ് ഡ്യൂട്ടിയായി ഇപ്പോള്‍ കേന്ദ്രം ചുമത്തുന്നത്. യു.പി.എ ഭരണകാലത്ത് ഇത് അഞ്ച് രൂപ പത്ത് പൈസ ഡീസലിനും, പെട്രോളിന് 11 രൂപയുമായിരുന്നു. ഇതാണ് ഇപ്പോള്‍ വലിയ തോതില്‍ വര്‍ധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates