ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും; മാധ്യമപ്രവര്‍ത്തകനെതിരെ കേസ് 

ഗ്രാമമുഖ്യനും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന് ഗൂഢാലോചന നടത്തി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് നിയമനടപടി
ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും; മാധ്യമപ്രവര്‍ത്തകനെതിരെ കേസ് 
Updated on
1 min read

ലക്‌നൗ: ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരെ യുപി സര്‍ക്കാര്‍ കേസെടുത്തു. വീഡിയോ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകന്‍ പവന്‍ ജയ്‌സ്വാളിനെതിരെയാണ് കേസ്. ഗ്രാമമുഖ്യനും മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന് ഗൂഢാലോചന നടത്തി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് നിയമനടപടി.

ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കുന്ന വാര്‍ത്ത കഴിഞ്ഞ മാസമാണ് വലിയ വാര്‍ത്തയാകുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ  അപകീര്‍ത്തിപ്പെടുത്താനാണ് മാധ്യമപ്രവര്‍ത്തകന്‍ വീഡിയോ ഷൂട്ട് ചെയ്തതെന്ന് ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ പരാതിയില്‍ പറയുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പുകള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൂടാതെ നിശ്ചിത ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണമെന്നും ഭക്ഷണചാര്‍ട്ടിലുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും ചപ്പാത്തിയോ ചോറോ ഉപ്പ് കൂട്ടി മാത്രമേ നല്‍കാറുള്ളുവെന്ന രക്ഷിതാക്കളുടെ പരാതിയും ദൃശ്യങ്ങളും വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. അപൂര്‍വമായി പാല്‍ വിതരണത്തിനെത്തിയാലും കുട്ടികള്‍ക്ക് ലഭിക്കാറില്ലെന്നും പഴങ്ങള്‍ നല്‍കുന്ന പതിവില്ലെന്ന രക്ഷിതാക്കളുടെ പരാതിയും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വാര്‍ത്തയില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെയും അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ അപ്രസക്തമാക്കുന്ന നടപടിയാണ് ഇപ്പോള്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്.

വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത് സര്‍ക്കാരിന് മാനക്കേടുണ്ടാക്കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേ സമയം ചപ്പാത്തി മത്രമാണ് അന്നേ ദിവസം സ്‌കൂളില്‍ പാകം ചെയ്തിട്ടുള്ളതെന്നും എഫ് ഐആറില്‍ പറയുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com