ഉന്നാവോ ബലാത്സംഗം: പെണ്‍കുട്ടിയുടെ പ്രായം 19 എന്ന് മെഡിക്കല്‍ രേഖ, ബിജെപി എംഎല്‍എയ്ക്കതിരായ കേസ് ദുര്‍ബലമാവും

ഉന്നാവോ ബലാത്സംഗം: പെണ്‍കുട്ടിയുടെ പ്രായം 19 എന്ന് മെഡിക്കല്‍ രേഖ, ബിജെപി എംഎല്‍എയ്ക്കതിരായ കേസ് ദുര്‍ബലമാവും
ഉന്നാവോ ബലാത്സംഗം: പെണ്‍കുട്ടിയുടെ പ്രായം 19 എന്ന് മെഡിക്കല്‍ രേഖ, ബിജെപി എംഎല്‍എയ്ക്കതിരായ കേസ് ദുര്‍ബലമാവും
Updated on
1 min read

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്കു പത്തൊന്‍പതു വയസുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദുര്‍ബലമാക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രായം. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് എംഎല്‍എ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഒരാഴ്ചയ്ക്കു ശേഷം എംഎല്‍എയുടെ സംഘം തന്നെ തട്ടിക്കൊണ്ടുപോവുകയും കൂട്ട ബലാത്സംഗത്തന് ഇരയാക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. 

കുറ്റകൃത്യം നടക്കുമ്പോള്‍ പെണ്‍കുട്ടിക്കു പതിനേഴു വയസു മാത്രമായിരുന്നു പ്രായം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതനുസരിച്ച് എംഎല്‍എയ്‌ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോസ്‌കോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പോസ്‌കോയ്ക്കു പുറമേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363, 366, 506 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. 

പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനു ലക്ഷ്യമിട്ടുള്ള നിയമമാണ് പോസ്‌കോ. ഇതനുസരിച്ച് കുറ്റം ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരോ പൊതുപ്രവര്‍ത്തകരനോ ആണെങ്കില്‍ ്അതു ഗുരുതരമായ കുറ്റകൃത്യമായാണ് പരിഗണിക്കുക. എംഎല്‍എ പ്രതിയായ കേസില്‍ പെണ്‍കുട്ടിയുടെ പ്രായം 19 വയസ് ആണെന്ന ചൂണ്ടിക്കാട്ടുന്ന മെഡിക്കല്‍ രേഖ കേസ് ദുര്‍ബലമാകാന്‍ കാരണമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

അതിനിടെ എംഎല്‍എയെ നാര്‍ക്കോഅനാലിസിസ് ടെസ്റ്റിനു വിധേയമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് കേസ് അന്വേഷിക്കുന്ന സിബിഐ. പെണ്‍കുട്ടിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച കുല്‍ദീപ് സെന്‍ഗാര്‍ സംഭവം നടന്നുവെന്നു പറയുന്ന ജൂണ്‍ നാലിന് താന്‍ കാണ്‍പുരില്‍ ആയിരുന്നുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com