പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധയെന്ന് സംശയം, ചികിത്സയ്ക്കായി മന്ത്രവാദി, വടി കൊണ്ട് ക്രൂരമര്‍ദ്ദനം; മൂന്ന് വയസുകാരിയുടെ മരണത്തില്‍ ആള്‍ദൈവം പിടിയില്‍ 

ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധ മൂലമാണെന്ന സംശയത്തിന്റെ പേരില്‍ ഒരു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Published on

ബംഗളൂരു:  ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധ മൂലമാണെന്ന സംശയത്തിന്റെ പേരില്‍ ഒരു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ കുടിലിന് പുറത്ത് നില്‍ക്കുമ്പോള്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും സഹോദരനും ചേര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ പ്രതികളായ രാകേഷ്, സഹോദരന്‍ പുരുഷോത്തം എന്നിവരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. പ്രവീണ്‍, ബേബി ദമ്പതികളുടെ മൂന്ന് വയസുളള പൂര്‍വ്വിക എന്ന പെണ്‍കുട്ടിയാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. ഗ്രാമത്തില്‍ ചായക്കട നടത്തുകയാണ് പ്രവീണ്‍. ദമ്പതികള്‍ക്ക് മക്കളായി ഒരു വയസുളള ആണ്‍കുട്ടിയുമുണ്ട്. 

കഴിഞ്ഞ ഒരാഴ്ചയായി പൂര്‍വ്വിക രാത്രിയില്‍ നിരന്തരം ഞെട്ടി എഴുന്നേറ്റ് അലമുറയിട്ട് കരഞ്ഞതായി പൊലീസ് പറയുന്നു. കുട്ടിക്ക് ഏതെങ്കിലും ബാധയുടെ ശല്യമായിരിക്കുമെന്ന് സംശയിച്ച് കുടുംബം പ്രതി പുരുഷോത്തമിനെ സമീപിച്ചു. കുട്ടിയെ ഇതില്‍ നിന്ന് രക്ഷിക്കണമെന്ന്് അഭ്യര്‍ത്ഥിച്ച ദമ്പതികളെ സഹോദരന്‍ രാകേഷിന്റെ അരികില്‍ കൊണ്ടുപോയി. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ രാകേഷ് ഒരു കുടില്‍ കെട്ടിയാണ് താമസിക്കുന്നത്.

കുട്ടിക്ക് ബാധയുടെ ശല്യമാണെന്നും ഒഴിപ്പിച്ചു തരാമെന്നും പറഞ്ഞ് രാകേഷും സഹോദരനും കുട്ടിയെ അകത്തേയ്ക്ക് വിളിച്ചു കൊണ്ടുപോയി. തുടര്‍ന്ന് ഒരു മണിക്കൂറോളം നേരം തുടര്‍ച്ചയായി കുട്ടിയെ വടി കൊണ്ട് അടിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. വീട്ടുകാര്‍ കുടിലിന് വെളിയില്‍ കാത്തുനില്‍ക്കുകയായിരുന്നു.

തുടര്‍ച്ചയായ പീഡനത്തില്‍ കുട്ടി മരിച്ചുപോയെന്ന് ബോധ്യപ്പെട്ട ഇരുവരും കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കൊളളാനും വീട്ടില്‍ എത്തുമ്പോള്‍ ബോധം തിരിച്ചുവരുമെന്നും പറഞ്ഞ് രക്ഷപ്പെടാനുളള ശ്രമമാണ് പിന്നീട് നടത്തിയത്. സംഭവശേഷം പ്രതികള്‍ പ്രദേശത്ത് നിന്ന് മുങ്ങിയതായി പൊലീസ് പറയുന്നു.വീട്ടില്‍ എത്തിയിട്ടും കുട്ടിക്ക് ബോധം വരാതിരുന്നതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കുടുംബം തൊട്ടടുത്തുളള ആശുപത്രിയില്‍ എത്തിച്ചു. കുട്ടി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദമ്പതികളുടെ പരാതിയില്‍ ദേവനാഗിരിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com