ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യമന്ത്രി എന്ന നിലയില്‍ സുഷമ സ്വരാജിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയത്തിനതീതമായി ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിലെല്ലാം സജീവമായി ഇടപെടുകയും, സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ലഭിക്കുന്ന പരാതികളില്‍ കഴിവതും പരിഹാരം കണ്ടെത്താനും സുഷമ ശ്രദ്ധപുലര്‍ത്താറുണ്ട്.
എന്നാല്‍ അടുത്തിടെ വന്ന ഒരു ട്വീറ്റിന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്. ട്വിറ്ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നൽകുന്നത് സുഷമ സ്വരാജ് അല്ലെന്നും പിന്നില്‍ ഏതോ പി ആര്‍ (പബ്ലിക് റിലേഷന്‍) പ്രവര്‍ത്തകന്‍ ഉണ്ടെന്നുമായിരുന്നു ട്വീറ്റ്.
ഈ ആരോപണത്തിന് തകര്‍പ്പന്‍ മറുപടിയാണ് സുഷമ സ്വരാജ് നല്‍കിയത്. അതു ഞാന്‍ തന്നെയാണ്. അല്ലാതെ എന്റെ പ്രേതമല്ല. എന്നായിരുന്നു സുഷമയുടെ മറുപടി ട്വീറ്റ്.
ജര്‍മ്മനിയില്‍ വച്ച് പരിക്കേറ്റ ഇന്ത്യന്‍ ദമ്പതിമാരുടെ വിവരങ്ങള്‍ നല്‍കി ട്വീറ്റ് ചെയ്തപ്പോള്‍ പേരിനൊപ്പം ചൗക്കിദാര്‍ എന്നുകൂടി അവര്‍ ചേര്‍ത്തിരുന്നു. ഇത് ചോദ്യം ചെയ്തും ഒരാള്‍ രംഗത്തെത്തി. 'മാഡം, നിങ്ങള്‍ ഞങ്ങളുടെ വിദേശകാര്യമന്ത്രി ആണെന്നാണ് വിചാരിച്ചത്. ബി ജെ പിക്കുള്ളിലെ തന്നെ ഏറ്റവും വിവേകശാലിയാണ് താങ്കള്‍. എന്നിട്ടും എന്തിനാണ് സ്വയം കാവല്‍ക്കാരന്‍ എന്നു വിശേഷിപ്പിക്കുന്നത്' ഇതായിരുന്നു ചോദ്യം. എന്നാല്‍ ഉടന്‍ തന്നെ മറുപടിയും എത്തി. 'കാരണം വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ കാവല്‍ വേലയാണ് ഞാന്‍ ചെയ്യുന്നത് എന്നതുകൊണ്ട്' ഇതായിരുന്നു സുഷമ സ്വരാജിന്റെ ഉത്തരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates