എന്റെ മകളെ അവര്‍ ബലാല്‍സംഗം ചെയ്ത് കൊല്ലുകയായിരുന്നു; ചില നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ട്, ആരോപണവുമായി നടിയുടെ അമ്മ രംഗത്ത്

കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നത വ്യക്തികളാണ് മകളുടെ മരണത്തിന് പിന്നിലെന്ന് സരോജദേവി 
എന്റെ മകളെ അവര്‍ ബലാല്‍സംഗം ചെയ്ത് കൊല്ലുകയായിരുന്നു; ചില നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് സംഭവത്തില്‍ പങ്കുണ്ട്, ആരോപണവുമായി നടിയുടെ അമ്മ രംഗത്ത്
Updated on
1 min read

ബംഗളൂരു : തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല, ബലാല്‍സംഗം ചെയ്ത് കൊന്നതാണെന്ന് നടി പ്രത്യുഷയുടെ അമ്മ സരോജ ദേവി. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സരോജ ദേവി ഈ ആരോപണം ഉന്നയിച്ചത്. കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നത വ്യക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ചില രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും സരോജ ദേവി ആരോപിച്ചു. 

2002 ഫെബ്രുവരിയിലാണ് തെലുങ്കിലെ ശ്രദ്ധേയ താരമായി ഉയര്‍ന്ന പ്രത്യുഷ മരിക്കുന്നത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയം കാമുകന്റെ വീട്ടുകാര്‍ സമ്മതിക്കാത്തതിലുള്ള മാനസിക പ്രയാസത്തിലായിരുന്നു പ്രത്യൂഷയെന്നും, തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ നടി ആത്മഹത്യ ചെയ്യുകയായിരുന്നുന്നെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് കള്ളമാണെന്നും, തന്റെ മകള്‍ സന്തോഷവതിയായിരുന്നെന്നും സരോജ ദേവി പറഞ്ഞു. അടുത്ത ദിവസം ഒരു കന്നഡ ചിത്രത്തിന്റെ ലോഞ്ചിനായി ബംഗളൂരുവിലേക്ക് പോകാനിരിക്കുകയായിരുന്നു അവള്‍. 

മകളുടെ പ്രണയത്തിന് താന്‍ എതിരായിരുന്നു എന്നായിരുന്നു അക്കാലത്ത് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ ആദ്യം കരിയറില്‍ ശ്രദ്ധിക്കൂ. പിന്നീടാകാം വിവാഹം എന്നുമാത്രമാണ് മകളെ ഉപദേശിച്ചതെന്ന് സരോജദേവി പറഞ്ഞു. 

തന്റെ മകള്‍ മാനസിക പ്രയാസത്തിലായിരുന്നില്ല. പൂര്‍ണ ആരോഗ്യവതിയുമായിരുന്നു അവള്‍. സംസ്‌കാര സമയത്ത് മകളുടെ മരണത്തില്‍ തനിക്ക് സംശയം തോന്നിയിരുന്നില്ല. എങ്കില്‍ മൃതദേഹം ദഹിപ്പിക്കാന്‍ സമ്മതിക്കുമായിരുന്നില്ല. പ്രത്യൂഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഗാന്ധി ഹോസ്പിറ്റലിലെ ഫോറന്‍സിക് വിദഗ്ധന്‍ മുനിസ്വാമിയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്. 

മരണം ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നും അദ്ദേഹം സംശയം ഉന്നയിച്ചു. കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതുമൂലമാണ് മരണം ഉണ്ടായതെന്നും, പ്രത്യൂഷയുടെ മൃതദേഹത്തില്‍ നിന്നും ശുക്ലത്തിന്റെ അംശം കണ്ടെത്തിയെന്നും ഇത് ബലാല്‍സംഗത്തിനിടെ ഉണ്ടായ മരണമാകാമെന്നും മുനിസ്വാമി സംശയം പ്രകടിപ്പിച്ചു. 

മുനിസ്വാമിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രത്യൂഷയുടെ മരണം വലിയ വിവാദമായി. തുടര്‍ന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ കേസന്വേഷണം ഏറ്റെടുത്തു. എന്നാല്‍ ഫോറന്‍സിക് വിദഗ്ധനായ ഡോ. മുനിസ്വാമിയുടെ റിപ്പോര്‍ട്ട് തള്ളി, സിബിഐയും പ്രത്യൂഷയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നുവെന്ന് സരോജദേവി പറഞ്ഞു. 

പ്രത്യൂഷയുടെ മരണത്തില്‍ പ്രേരണാകുറ്റം ചുമത്തി കാമുകന്‍ സിദ്ധാര്‍ത്ഥ റെഡ്ഡിയെ കോടതി അഞ്ചുവര്‍ഷം തടവും 6000 രൂപ പിഴശിക്ഷയും വിധിക്കുകയായിരുന്നു. എന്നാല്‍ സരോജാദേവിയുടെ പുതിയ വെളിപ്പെടുത്തലോടെ പ്രത്യൂഷയുടെ മരണം പതിനഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും തെലുങ്ക് സിനിമയിലും രാഷ്ട്രീയത്തിലും ചര്‍ച്ചയാകുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com