ഐശ്വര്യ റായിക്ക് പ്രതിമാസം തേജ് പ്രതാപ് 22,000 രൂപ നല്‍കണമെന്ന് കുടുംബ കോടതി ഉത്തരവ്

ഐശ്വര്യ റായിക്ക് പ്രതിമാസം തേജ് പ്രതാപ് 22,000 രൂപ നല്‍കണമെന്ന് കുടുംബ കോടതി ഉത്തരവ്

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവിന് ഭാര്യ ഐശ്വര്യ റായ്ക്ക് പ്രതിമാസം 22,000 രൂപ ജീവനാംശം നല്‍കണമെന്ന ഉത്തരവ്
Published on

പറ്റ്‌ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവിന് ഭാര്യ ഐശ്വര്യ റായ്ക്ക് പ്രതിമാസം 22,000 രൂപ ജീവനാംശം നല്‍കണമെന്ന ഉത്തരവ്. പറ്റ്‌നയിലെ കുടുംബ കോടതിയുടെതാണ് ഉത്തരവ്. കൂടാതെ രണ്ട് ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവി്ട്ടു.  

കഴിഞ്ഞ നവംബറില്‍ പട്‌ന ഹൈക്കോടതിയില്‍ നിന്ന് തേജ് പ്രതാപ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്.

അതിനിടെ ഭര്‍തൃമാതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിക്കെതിരെ പരാതിയുമായി മരുമകള്‍ ഐശ്വര്യ റായ് രംഗത്തെത്തിയിരുന്നു. റാബ്‌റി ദേവി തന്നെ മര്‍ദിച്ച് വീട്ടില്‍നിന്ന് പുറത്താക്കിയെന്നായിരുന്നു ഐശ്വര്യ റായിയുടെ ആരോപണം. ഇതിനുപിന്നാലെ സര്‍ക്കുലര്‍ റോഡിലെ വീടിന് മുന്നില്‍ അവര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.  

തന്നെയും തന്റെ മാതാപിതാക്കളെയും അധിക്ഷേപിച്ച് ഭര്‍ത്താവ് തേജ് പ്രതാപിന്റെ അനുയായികള്‍ പതിച്ച പോസ്റ്ററുകളെ ചൊല്ലിയാണ് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തത്. മൊബൈല്‍ ഫോണില്‍ ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ ലഭിച്ചതോടെ ഐശ്വര്യ റായ് റാബ്‌റി ദേവിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തന്റെ മാതാപിതാക്കളെ അനാവശ്യമായി ഓരോ വിഷയത്തിലേക്കും വലിച്ചിഴച്ചതിനെയാണ് താന്‍ ചോദ്യം ചെയ്തതെന്നായിരുന്നു അവരുടെ വിശദീകരണം.

ഇതിനിടെ റാബ്‌റി ദേവി സുരക്ഷാ ജീവനക്കാരിയെയും കൂട്ടി മര്‍ദിച്ചെന്നും മുടിയില്‍ പിടിച്ചുവലിച്ച് വീടിന് പുറത്താക്കിയെന്നും ഐശ്വര്യ റായ് ആരോപിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും പൊതിരെ തല്ലിയെന്നും അവര്‍ പറഞ്ഞു. വിവരമറിഞ്ഞ് ഐശ്വര്യ റായിയുടെ പിതാവും ആര്‍ജെഡി നേതാവുമായ ചന്ദ്രിക റായിയും വീട്ടിലെത്തി. അതേസമയം, സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞ സെപ്റ്റംബറിലും തന്നെ വീട്ടില്‍നിന്ന് പുറത്താക്കിയതായി ആരോപിച്ച് ഐശ്വര്യ റായ് രംഗത്തെത്തിയിരുന്നു. അന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്. ഐശ്വര്യറായ് രാഷ്ട്രീയത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹമോചന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്. ലോക്‌സഭാ തെരഞ്ഞടുപ്പിലും സജീവമായി പ്രചാരണരംഗത്ത് ഐശ്വര്യയുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com