കുറഞ്ഞത് ഒരു അമ്പത് രൂപയെങ്കിലും ഉണ്ടെങ്കിലെ ഉച്ചയ്ക്ക് വയറുനിറച്ച് ഭക്ഷണ കഴിക്കാൻ പറ്റൂ എന്ന് കരുതുന്നവരാണ് ഏറെയും. എന്നാൽ ഡൽഹി നഗരത്തിലെ ശ്യാം രസോയി എന്ന ഭക്ഷണശാലയിൽ കാര്യങ്ങൾ അങ്ങനെയല്ല. ഒരു രൂപ കൈയിലുണ്ടെങ്കിൽ ഇവിടെ ഭക്ഷണം റെഡി. കഴിഞ്ഞ രണ്ട് മാസമായി പ്രവർത്തിക്കുന്ന കടയിൽ ദിവസവും ആയിരക്കണക്കിന് ആളുകൾക്കാണ് ഭക്ഷണം നൽകുന്നത്.
രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഇവിടെ എത്തിയാലാണ് വെറും ഒരു രൂപയ്ക്ക് ഭക്ഷണം കഴിക്കാനാകുക. ആയിരത്തോളം പാർസലുകളും ദിവസവും ഓർഡർ അനുസരിച്ച് എത്തിച്ച് നൽകാറുണ്ട്. പർവിൻ കുമാർ ഗോയാൽ എന്നയാളുടേതാണ് ഈ ഭക്ഷണശാല. ആദ്യം പത്ത് രൂപയ്ക്കാണ് ഇവിടെ ഭക്ഷണം നൽകിയിരുന്നത്. പിന്നീടത് ഒരു രൂപയാക്കി കുറച്ചു. നല്ല വൃത്തിയായും രുചികരമായുമാണ് ഭക്ഷണം നൽകുന്നതെന്നാണ് കടയിൽ സ്ഥിരമായി എത്തുന്നവർ പറയുന്നത്.
ആളുകളുടെ സഹായത്തിലൂടെയാണ് ഹോട്ടൽ നടത്തിപ്പിനായിയുള്ള പണം കണ്ടെത്തുന്നത്. പണം മാത്രമല്ല സാധനങ്ങളും ചിലർ തരാറുണ്ടെന്ന് ഗോയൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പ്രായമായ സ്ത്രീ വന്ന് റേഷൻ എത്തിച്ചു തരാമെന്ന് വാഗ്ദാനം ചെയ്തു. കുറച്ച് പേർ ഗോതമ്പാണ് തന്നത്. കഴിഞ്ഞ രണ്ട് മാസം ഉപയഗിക്കാനുണ്ടായിരുന്നു അത്. ഡിജിറ്റൽ പേമെന്റിലൂടെയാണ് ആളുകളുടെ സഹായമെത്തുന്നത്. ഏഴ് ദിവസത്തിൽ കൂടുതൽ ഭക്ഷണം നൽകാനുള്ള സാധനങ്ങളാണ് ഇപ്പോൾ കൈവശമുള്ളത്. അതുകഴിഞ്ഞും ഈ സേവനം തുടരാൻ ഞങ്ങൾക്ക് ആളുകളുടെ സഹായം ആവശ്യമാണ്.' ഗോയാൽ പറഞ്ഞു.
ആറ് പേരാണ് ഹോട്ടൽ ജോലികൾ ചെയ്യാനായി ഉള്ളത്. ഇവർക്ക് ദിവസം 300 മുതൽ 400 രൂപവരെയാണ് ശമ്പളം നൽകുന്നത്. കടയിലെത്തുന്ന ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ശമ്പളവും കൂട്ടിനൽകും. അടുത്തുള്ള കോളജിലെ കുട്ടികളും ചിലസമയങ്ങളിൽ സഹായിക്കാനായി എത്താറുണ്ടെന്ന് ഗോയൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates