ചെന്നൈ: ഗതാഗത ലംഘനത്തിന്റെ പേരിൽ ഒൻപത് മാസത്തിനിടെ റദ്ദാക്കപ്പെട്ടത് ഒരു ലക്ഷത്തിലേറെ ലൈസൻസുകൾ! കോയമ്പത്തൂർ നഗരത്തിലെ അമ്പരപ്പിക്കുന്ന കണക്കാണ് പുറത്തു വന്നത്. ഒരു ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസൻസുകൾ ഈ വർഷം അധികൃതർ സസ്‌പെൻഡ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സിറ്റി പൊലീസ് 1,17,628 ഡ്രൈവിങ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യാൻ ട്രാൻസ്പോർട്ട് അതോററ്റിയോട് ശുപാർശ ചെയ്തതായി അധികൃതർ പറഞ്ഞു. ഇതിൽ 1,01,082 ലൈസൻസുകൾ താത്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് റദ്ദാക്കിയത്.
അമിതവേഗം, അമിതഭാരം കയറ്റൽ, യാത്രക്കാരെ അധികമായി കയറ്റൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, ട്രാഫിക്ക് സിഗ്നലുകൾ തെറ്റിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്തിയാണ് നടപടി. സെപ്റ്റംബർ 27 വരെയുള്ള കണക്കനുസരിച്ച് ലോക്ഡൗൺ കാലത്ത് സിറ്റി പൊലീസ് മൂന്ന് ലക്ഷം ഗതാഗത ചട്ട ലംഘനക്കേസുകൾ എടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി കേസുകളാണ് നഗരത്തിൽ വർധിച്ചത്.
അതേസമയം പരിശോധന കർശനമാക്കിയതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ കുറവ് വന്നതായും റിപ്പോർട്ടുകൾ പറയുന്നു. 2019ൽ വാഹനാപകടങ്ങളിൽ 104 പേർ മരിച്ചു. ഈ വർഷം ഇത് 46 ആയി കുറഞ്ഞു. അപകടങ്ങൾ 795ൽ നിന്ന് 490 ആയി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates