ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് കരുത്താർജ്ജിക്കുന്നു. അടുത്ത ആറുമണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറും. ബുധനാഴ്ച ഉച്ചയോടെ കാറ്റ് ബംഗാൾ, ബംഗ്ലാദേശ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും അറിയിച്ചു.
തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തു നിന്ന് പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങിയ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. വേഗത കുറച്ച് നീങ്ങുന്ന ഉംപുൻ ബംഗാളിലെ ദിഗ ബംഗ്ലദേശിലെ ഹാത്തിയ ദ്വീപുകളിലൂടെ വേഗത കൂട്ടി മേയ് 20ന് ശക്തമായ ചുഴലിക്കാറ്റായി തീരത്ത് വീശിയടിക്കുമെന്നാണ് വിലയിരുത്തൽ.
ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിൽ മേയ് 18ന് ശക്തമായ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ട്. മേയ് 19ന് മഴ അതിശക്തമായേക്കും. ഇരുപതോടെ ഒഡീഷയിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ പതിനൊന്നു ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും അതിനായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates