കര്‍ഷകര്‍ തോക്കിന്‍ മുനയില്‍ നില്‍ക്കുമ്പോള്‍ കൃഷിമന്ത്രി യോഗ പരിശീലനത്തില്‍

ബാബാ രാംദേവ് ബിഹാറിലെ മോതിഹാരിയില്‍ നടത്തുന്ന യോഗ പരിപാടിയിലാണ് രാധാമോഹന്‍ സിങ് പങ്കെടുത്തത്
കര്‍ഷകര്‍ തോക്കിന്‍ മുനയില്‍ നില്‍ക്കുമ്പോള്‍ കൃഷിമന്ത്രി യോഗ പരിശീലനത്തില്‍
Updated on
1 min read

ന്യൂഡല്‍ഹി: മധ്യപ്രദേശിലും മഹാരാഷ്ട്രയിലും അരങ്ങേറിയ കര്‍ഷക പ്രക്ഷോഭം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുമ്പോള്‍ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് ബാബാ രാംദേവിനൊപ്പം യോഗ പരിശീലനത്തില്‍. ബാബാ രാംദേവ് ബിഹാറിലെ മോതിഹാരിയില്‍ നടത്തുന്ന യോഗ പരിപാടിയിലാണ് രാധാമോഹന്‍ സിങ് പങ്കെടുത്തത്.

ഉത്തര്‍പ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവര്‍ണര്‍ രാംനായിക് തുടങ്ങിയവരും ബാബാ രാംദേവിന്റെ ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യാന്തര യോഗ ദിനത്തിനു മുന്നോടിയായാണ് രാംദേവ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും വിളകള്‍ക്കു താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലും മധ്യമപ്രദേശിലും നടക്കുന്ന സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയാണെന്നാണ് സൂചനകള്‍. മധ്യമപ്രദേശില്‍ കഴിഞ്ഞ ദിവസം പ്രക്ഷോഭത്തില്‍ അഞ്ചു കര്‍ഷകരാണ് കൊല്ലപ്പെട്ടത്. പൊലീസുമായുള്ള സംഘര്‍ഷത്തിലാണ് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. വെടിവയ്പിലാണ് കര്‍ഷകര്‍ മരിച്ചതെന്ന പ്രക്ഷോഭകരുടെ വാദം സര്‍ക്കാര്‍ തള്ളുകയായിരുന്നു. സമരം നടത്തുന്നത് കര്‍ഷകരല്ല, രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരാണ് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ പ്രക്ഷോഭം കനത്തതോടെ ഈ വാദം തള്ളി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. കര്‍ഷകര്‍ മരിച്ചത് പൊലീസ് വെടിവയ്പില്‍ തന്നെയാണെന്ന് വ്യാഴാഴ്ച സംസ്ഥാന ആഭ്യന്തര മന്ത്രി സമ്മതിച്ചു.

കര്‍ഷക പ്രക്ഷോഭം നടക്കുന്ന മേഖല സന്ദര്‍ശിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റുചെയ്തത് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി. കര്‍ഷക സമരം ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിട്ടും കേ്ന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് വിമര്‍ശനത്തിനു കാരണമായിരുന്നു. ഇതിനിടെയാണ് കേന്ദ്ര കൃഷിമന്ത്രി യോഗ പ്രാക്ടീസ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ഇതു ചൂണ്ടിക്കാ്ട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനമാണ് നടക്കുന്നത്.

മഹാരാഷ്ട്രയില്‍ കാര്‍ഷികോത്പന്നങ്ങള്‍ പൊതുവഴിയില്‍ ഉപേക്ഷിച്ചുകൊണ്ടായിരുന്നു കര്‍ഷകരുടെ പ്രക്ഷോഭം. ക്ഷീരകര്‍ഷകര്‍ പാല്‍ റോഡില്‍ ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com