കര്‍ഷകരുടെ ചൂടറിഞ്ഞ് റെയില്‍വെ; ട്രെയിന്‍ തടയല്‍ സമരം ആറാംദിവസം; ഒക്ടോബര്‍ രണ്ടുമുതല്‍ ദേശവ്യാപക പ്രക്ഷോഭം

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു. ഒക്ടോബര്‍ രണ്ടുമുതല്‍ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. നിലവില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന, കേരളം, പശ്ചിമ ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാണ്. ഇത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് കര്‍ഷ സംഘടനകള്‍ ഉദ്ദേശിക്കുന്നത്. 

അതേസമയം, പഞ്ചാബില്‍ നടന്നുവരുന്ന ട്രെയിന്‍ തടയല്‍ സമരം ആറാം ദിവസത്തിലേക്ക് കടന്നു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചാബില്‍ സമരം നടന്നുവരുന്നത്. റെയില്‍വെ ട്രാക്കുകളില്‍ വലിയ ഷെഡ്ഡുകള്‍ കെട്ടിയാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. സമരത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്യുകയും റൂട്ട് മാറ്റിവിടുകയും ചെയ്തിട്ടുണ്ട്. 

അതേസമയം, കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. താങ്ങുവിലയുടെ പേരും പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. താങ്ങുവില മാത്രമല്ല, രാജ്യത്ത് എവിടെയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുളള സ്വാതന്ത്ര്യം കൂടി കാര്‍ഷിക ബില്ലുകളിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റില്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു. ഈ സംഭവത്തെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മോദി. ഉത്തരാഖണ്ഡിലെ വിവിധ വികസന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com