കലാപത്തിന്റെ മറവില്‍ ബേക്കറി കൊള്ള; വ്യാപക മോഷണം

കലാപത്തിന്റെ മറവില്‍ ബേക്കറി കൊള്ള; വ്യാപക മോഷണം

പൗരത്വ നിയമഭേദഗതിയെച്ചൊല്ലി സംഘര്‍ഷം തുടരുന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപക അക്രമമാണ് നടന്നത്.
Published on

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെച്ചൊല്ലി സംഘര്‍ഷം തുടരുന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപക അക്രമമാണ് നടന്നത്. കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ട അക്രമികള്‍ വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിച്ചു. ബേക്കറികളിലും മറ്റും അതിക്രമിച്ചു കയറിയവര്‍ സാധനങ്ങള്‍ കൂട്ടത്തോടെ എടുത്തുകൊണ്ടുപോയി.

കബീര്‍ നഗര്‍, മൗജ്പൂര്‍, ബ്രഹ്മപുരി എന്നിവിടങ്ങലില്‍ ഇന്നും സംഘര്‍ഷമുണ്ടായി. കല്ലേറ് തുടരുകയാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം, അക്രമ സംഭവങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 146പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 98പേര്‍ സാധാരണക്കാരും 48പേര്‍ പൊലീസുകാരുമാണ്.

അക്രമം തടയാന്‍ അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ജില്ലാ കലക്ടര്‍മാരോട് പൊലീസുമായി ചേര്‍ന്ന് സമാധാന മാര്‍ച്ച് നടത്താന്‍ നിര്‍ദേശിച്ചു. പ്രാദേശിക തലത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ സമാധാന കമ്മിറ്റികള്‍ രൂപീകരിക്കും. സംഘര്‍ഷ ബാധിത മേഖലകളില്‍ ക്ഷേത്രങ്ങളിലും മസ്ജിദുകളിലും സമാധാന ആഹ്വാനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റുവരുന്നവര്‍ക്ക് കൃത്യമായ ചികിത്സ നടത്താന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ ബാധിത മേഖലകളില്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അഗ്‌നി രക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com