

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ തൊയ്ബയുടെ (എൽഇടി) കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പാകിസ്ഥാൻ പൗരനും ലഷ്‌കർ ഉന്നത കമാൻഡറുമായ സൈഫുല്ലയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീനഗർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിനെ തുടർന്നാണ് തീവ്രവാദികളെ വധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
തിരച്ചിലിനിടെ തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കീഴടങ്ങാൻ അവസരം നൽകിയെങ്കിലും അവർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഭീകരർ കൊല്ലപ്പെട്ടുവെന്ന് ശ്രീനഗർ പൊലീസ് വക്താവ് പറഞ്ഞു.
കൊല്ലപ്പെട്ട തീവ്രവാദികളിലൊരാൾ ലഷ്‌കർ ഉന്നത കമാൻഡറും പാക് പൗരനുമായ സൈഫുല്ലയും മറ്റൊരാൾ പുൽവാമ നിവാസിയായ ഇർഷാദ് അഹമ്മദ് ദാർ എന്ന അബു ഉസാമയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2019 മുതൽ തീവ്രവാദ ഗ്രൂപ്പുകളിൽ സജീവമായി പ്രവർത്തിക്കുകയും നിരവധി ആക്രമണങ്ങളിൽ പങ്കാളികളാകുകയും ചെയ്തയാളാണ് അബു ഉസാമ.
ഒരാഴ്ചയ്ക്കിടയിൽ മാത്രം കശ്മീർ താഴ്വരയിൽ നാല് വ്യത്യസ്ത ഏറ്റുമുട്ടലിലും ആക്രമണത്തിലുമായി 10 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇന്ന് രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതോടെ ഈ വർഷം ശ്രീനഗറിൽ മാത്രം കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 18 ആയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates