കശ്മീര്‍ ആഭ്യന്തര വിഷയമാണോയെന്ന് അധീര്‍ രഞ്ജന്‍ ചൗധരി; ആഭ്യന്തര വിഷയം തന്നെയെന്ന് അമിത് ഷാ; വാദപ്രതിവാദം

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടേതാണ്
കശ്മീര്‍ ആഭ്യന്തര വിഷയമാണോയെന്ന് അധീര്‍ രഞ്ജന്‍ ചൗധരി; ആഭ്യന്തര വിഷയം തന്നെയെന്ന് അമിത് ഷാ; വാദപ്രതിവാദം
Updated on
1 min read


ന്യൂഡല്‍ഹി: കശ്മീര്‍ പുനസംഘടനാ ബില്ലിനെച്ചൊല്ലി ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ വാദപ്രതിവാദം. ബില്‍ അവതരിപ്പിക്കാന്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണോയെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം തന്നെയാണെന്നു മറുപടി പറഞ്ഞ അമിത് ഷാ, ഇന്ത്യന്‍ സംസ്ഥാനത്തെ യുഎന്‍ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനാണോ കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്ന മറുചോദ്യം ഉന്നയിച്ചു.

കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പുനസംഘടനാ ബില്ലും പ്രത്യേകാവകാശം എടുത്തുകളഞ്ഞ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് അംഗീകരിക്കുന്നതിനുള്ള പ്രമേയം അമിത് ഷാ സഭയില്‍ അവതരിപ്പിച്ചു. അവതരണ വേളയില്‍ ഇടപെട്ടുകൊണ്ടായിരുന്നു അധീര്‍  രഞ്ജന്‍ ചൗധരിയുടെ ചോദ്യം. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നതെന്ന് ചൗധരി പറഞ്ഞു. എന്നാല്‍ 1948 മുതല്‍ കശ്മീരില്‍ യുഎന്‍ നിരീക്ഷണമുണ്ട്. അതെങ്ങനെയാണ് ആഭ്യന്തരകാര്യമാവുക? നമ്മള്‍ സിംല കരാരും ലഹോര്‍ പ്രഖ്യാപനത്തിലും ഒപ്പുവച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ കശ്മീര്‍ ആഭ്യന്തരകാര്യമാണോ അതോ ഉഭയകക്ഷി വിഷയമാണോ? അധീര്‍ രഞ്ജന്‍ ചോദിച്ചു.

കശ്മീര്‍ ഉഭയകക്ഷി വിഷയമാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് കുറച്ചു ദിവസം മുമ്പ് പറഞ്ഞത്. കശ്മീര്‍ ആഭ്യന്ത്രകാര്യമാണോയെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അധിര്‍ രഞ്ജന്‍ ആവശ്യപ്പെട്ടു. കശ്മീര്‍ ബില്‍ കൊണ്ടുവരുമ്പോള്‍ പാക് അധീന കശ്മീരിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം തന്നെയെന്ന് അധീര്‍ രഞ്ജന്റെ ഇടപെടലിനോടു പ്രതികരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടേതാണ്. കശ്മീരില്‍ ബാധകമാവുന്ന നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. കശ്മീരിനെ യുഎന്‍ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനാണോ കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്ന് അമിത് ഷാ ചോദിച്ചു. ഈ പരാമര്‍ശത്തെച്ചൊല്ലി അല്‍പ്പനേരം സഭ ബഹളത്തില്‍ മുങ്ങി. 

കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ഡിഎംകെ അംഗം ടിആര്‍ ബാലു പറഞ്ഞു. ഈ സഭയില്‍ അംഗമായ ഫാറൂഖ് അബ്ദുല്ല എവിടെയെന്ന് ആര്‍ക്കുമറിയില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ടിആര്‍ ബാലു ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com