ചെന്നൈ: സ്കൂൾ പ്രവേശന സമയത്ത് കുട്ടികളുടെ ജാതി, മതം കോളങ്ങൾ ഒഴിച്ചിടാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ. ഇക്കാര്യത്തിൽ കേരളത്തെ മാതൃകയാക്കണമെന്നും കമൽ പറഞ്ഞു
രജനികാന്തുമായുള്ള രാഷ്ട്രീയ സഖ്യമൊക്കെ പിന്നീട് സംഭവിക്കേണ്ട കാര്യമാണെന്നും അധികാരം പിടിക്കാനായുണ്ടാക്കിയ മുന്നണിയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ജനങ്ങളെയാണ് ബാധിക്കുക എന്നും കമൽഹാസൻ പറഞ്ഞു. ട്വിറ്ററിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മതവും ജാതിയുമില്ലാത്ത സമൂഹം കെട്ടിപടുക്കാൻ ഓരോ പൗരനും അവരുടേതായ സംഭാവന നൽകണം. തന്റെ രണ്ട് മക്കളുടെയും സ്കൂൾ പ്രവേശന സമയത്ത് ജാതിയും മതവും ചേർത്തിട്ടില്ല. രക്ഷിതാക്കൾ അത്തരത്തിൽ സമൂഹ പുരോഗതിയുടെ ഭാഗമാകണമെന്നും ട്വിറ്ററിലൂടെയുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. വ്യത്യസ്ത വിഭാഗക്കാർ ഒരുമിച്ച് താമസിക്കുന്നിടത്ത് എല്ലാവരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം.
കമൽഹാസനും രജനീകാന്തിനും ഒന്നിച്ചാൽ കൂടുതൽ വോട്ടു ശതമാനം കിട്ടില്ലേ എന്ന ചോദ്യത്തിന് രാഷ്ട്രീയ സഖ്യം ഇപ്പോഴില്ലെന്നായിരുന്നു മറുപടി. പക്ഷേ അങ്ങനൊരു സഖ്യം ഭാവിയിൽ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായേക്കാം എന്ന സൂചനയും കമൽ നൽകി. കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നത് തടയാനുള്ള വഴികൾ കേരള സർക്കാരുമായി ചർച്ച നടത്തിയെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ട്വിറ്ററിലൂടെയുള്ള സംവാദത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates