ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന ഉത്തരവ് തിരുത്തി കേന്ദ്ര സർക്കാർ. ഇതിനൊപ്പം ചികിത്സാ സഹായവും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതുക്കിയ ഉത്തരവ് പുറത്തിറക്കിയത്.
ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുകയും രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കൊറോണയെ ദുരന്തമായി പ്രഖ്യാപിക്കുന്നതിലൂടെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള പണം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും.
പ്രധാനമായും ലാബുകള്‍ മറ്റു ഉപകരണങ്ങള്‍ എന്നിവയ്ക്കായി എസ്ഡിആര്‍എഫില്‍ നിന്നുള്ള പണം ഉപയോഗിക്കാം എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. വാര്‍ഷിക ഫണ്ടില്‍ നിന്ന് പത്ത് ശതമാനം വരെ ലാബുകള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കുമായി വിനിയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ആദ്യം പുറപ്പെടുവിച്ച ഉത്തരവില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായവും കൊറോണ സ്ഥിരീകരിച്ച ആളുകളുടെ ചികിത്സാ ചെലവും ഈ ഫണ്ടില്‍ നിന്ന് ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പിന്‍വലിച്ചാണ് ഏറ്റവും പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടില്‍ നിന്ന് തുക ഉപയോഗിക്കാം. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates