ഭുവനേശ്വർ: കോവിഡിന് മരുന്നു കണ്ടെത്താൻ സഹായിക്കുന്ന നേട്ടവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് (ഐഎൽഎസ്). കോവിഡ് ബാധിതനായ രോഗിയുടെ സ്രവത്തിൽ നിന്നെടുത്ത സാർസ്-കോവി-2 വൈറസ് സെൽ കൾച്ചർ ചെയ്തിരിക്കുകയാണ് ഐഎൽഎസ്. വെറോ സെൽ കൾച്ചർ വഴി നിർവീര്യമാക്കിയ വൈറസ് കോശം ഉപയോഗിച്ച് വാക്സിൻ ഉണ്ടാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള രോഗികളിൽനിന്നെടുത്ത സ്രവങ്ങളിൽനിന്ന് 17 കൾച്ചറുകളാണുണ്ടാക്കിയത്.
ശാസ്ത്രജ്ഞരായ സോമ ചതോപാധ്യായ, ഗുലാം എച്ച്. സയ്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേട്ടത്തിനുപിന്നിൽ. വാക്സിൻ ഉണ്ടാക്കുന്നതിന് ലോകവ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് വെറോ സെൽ കൾച്ചർ. വൈറസിനെ ലബോറട്ടറിയിൽ വളർത്തിയെടുക്കുകയാണ് കൾച്ചർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കൾച്ചർ ചെയ്ത വൈറസ്‍ ആന്റിബോഡികളും ആന്റിഡോട്ടുകളുമുണ്ടാക്കാൻ ഉപയോഗിക്കാമെന്ന് ഒഡിഷയിലെ ഭുവനേശ്വറിലുള്ള ഐഎൽഎസ്
ഡയറക്ടർ അജ്യ പരീദ പറഞ്ഞു. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി, ഡിബ്രുഗഢിലെ ആർ.എം.ആർ.സി. എന്നീ മൂന്ന് ലബോറട്ടറികൾ മാത്രമേ ഇന്ത്യയിൽ  വൈറസ് കൾച്ചർ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates