കോണ്‍ഗ്രസിന്റെ അനുനയ ശ്രമം പാളി; മൂന്ന് വിമത എംഎല്‍എമാര്‍ മുംബൈയ്ക്ക് പറന്നു

കര്‍ണാടകയില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമം പാളി
കോണ്‍ഗ്രസിന്റെ അനുനയ ശ്രമം പാളി; മൂന്ന് വിമത എംഎല്‍എമാര്‍ മുംബൈയ്ക്ക് പറന്നു
Updated on
1 min read

ബംഗലൂരു: കര്‍ണാടകയില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമം പാളി. കോണ്‍ഗ്രസില്‍ തുടരുമെന്ന സൂചന നല്‍കിയ എം ടി ബി നാഗരാജ് ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാര്‍ മുംബൈയിലെത്തി. നാഗരാജിന് പുറമേ കെ.സുധാകര്‍, മുനിരത്‌ന നായിഡു എന്നിവരാണ് ബംഗലൂരു വിട്ടത്. മുംബൈയില്‍ താമസിക്കുന്ന മറ്റുവിമത എംഎല്‍എമാര്‍ക്കൊപ്പം നാഗരാജ് ഉള്‍പ്പെടെയുളളവരും ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പത്തുമണിയോടെയാണ് ഇവര്‍ ബംഗലൂരു വിട്ടത്. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപിയാണ് ഇതിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വിമത എംഎല്‍എമാരുടെ രാജിയില്‍ ചൊവ്വാഴ്ച വരെ തത്സ്ഥിതി തുടരാനുളള സുപ്രീംകോടതി ഉത്തരവ് ആശ്വാസമായി കണ്ട് കഴിഞ്ഞദിവസങ്ങളില്‍ കോണ്‍ഗ്രസ് അനുനയശ്രമങ്ങള്‍ തീവ്രമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി എം ടി ബി നാഗരാജിന്റെ വസതിയിലെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ തുടരുമെന്ന് നാഗരാജ് സൂചന നല്‍കിയതായി ശിവകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇത് അനുനയശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനയായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിച്ചിരുന്നത്. 

എന്നാല്‍ നാഗരാജ് ഉള്‍പ്പെടെ അഞ്ച് വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചതായി വാര്‍ത്ത വന്നതോടെ അനുനയശ്രമങ്ങള്‍ക്ക് മങ്ങലേറ്റതായുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. രാജി സ്വീകരിക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് എംഎല്‍എമാര്‍ ഹര്‍ജി നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായി നാഗരാജ് ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാര്‍ മുംബൈയിലേക്ക് തിരിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം എല്ലാ വിമത എംഎല്‍എമാരും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.വിശ്വാസ വോട്ടെടുപ്പിന് മുഖ്യമന്ത്രി കുമാരസ്വാമി തയ്യാറാണെന്ന് അറിയിച്ച സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ കൂടുതല്‍ നാടീയ നീക്കങ്ങളാകും കര്‍ണാടകത്തില്‍ നടക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com